തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ്പ് (MEDISEP) പ്രതിമാസ വിഹിതം 810 രൂപയായി വർധിപ്പിച്ച ഉത്തരവ് പിൻവലിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പദ്ധതി ആരംഭിച്ച് മൂന്നര വർഷം പിന്നിടുമ്പോഴും കൃത്യമായ ചികിത്സ ഉറപ്പാക്കാൻ കഴിയാത്ത സർക്കാർ, വിഹിതം വർധിപ്പിച്ചത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പറഞ്ഞു.
നിലവിൽ 500 രൂപയായിരുന്ന വിഹിതത്തിൽ 310 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. മാസം വെറും 433 രൂപ മാത്രം പെൻഷൻ ലഭിക്കുന്ന പങ്കാളിത്ത പെൻഷൻകാർ പോലും ഇതിന്റെ ഇരട്ടി തുക മെഡിസെപ്പിനായി നൽകേണ്ടി വരുന്ന ദയനീയാവസ്ഥയാണുള്ളത്. മുൻപ് ലഭിച്ചിരുന്ന 500 രൂപയുടെ മെഡിക്കൽ അലവൻസ് നിർത്തലാക്കിയാണ് സർക്കാർ മെഡിസെപ്പ് കൊണ്ടുവന്നത്. ഇപ്പോൾ വീണ്ടും തുക വർധിപ്പിക്കുന്നതിലൂടെ പെൻഷൻകാരുടെ കൈവശം ലഭിക്കുന്ന തുക ഇനിയും കുറയും.
“ജീവനക്കാരെ കരുതലല്ല, മറിച്ച് അവരെ കവർച്ച ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഈ നടപടിയിലൂടെ വ്യക്തമായിരിക്കുന്നു. കാഷ്‌ലെസ് ചികിത്സയോ മെഡിക്കൽ റീ ഇംബേഴ്സ്‌മെന്റോ ലഭിക്കാത്ത ഈ ‘നിരാശാ സംവിധാനത്തിൽ’ ജീവനക്കാർക്ക് വിശ്വാസമില്ല,” എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. ആയിരക്കണക്കിന് പരാതികൾ നിലനിൽക്കുമ്പോഴും അവ പരിഹരിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. അതിനാൽ പദ്ധതി ഓപ്ഷണലാക്കണമെന്നും സർക്കാർ വിഹിതം കൂടി ഉൾപ്പെടുത്തി പദ്ധതി അടിയന്തരമായി പരിഷ്കരിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.പി. പുരുഷോത്തമൻ, എസ്. പ്രദീപ് കുമാർ, ബി. നൗഷാദ്, എം.എസ്. മോഹനചന്ദ്രൻ, സി.ഡി. ശ്രീനിവാസ്, റീജ ബീഗം, വി.എ. ബിനു എന്നിവരും സംയുക്ത പ്രസ്താവനയിലൂടെ പ്രതിഷേധം രേഖപ്പെടുത്തി.
![]()
