തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിയ മെഡിസെപ്പ് (MEDISEP) ഇൻഷുറൻസ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് പോലും ബാധകമല്ലാത്ത ജിഎസ്ടി നിരക്കുകൾ മെഡിസെപ്പിൽ തുടരുന്നതും, ആശുപത്രികളിൽ പദ്ധതിക്ക് ലഭിക്കുന്ന അവഗണനയുമാണ് ഗുണഭോക്താക്കളെ ചൊടിപ്പിക്കുന്നത്.
വർഷത്തിൽ 6,000 രൂപ ജിഎസ്ടി!
ഒരു വീട്ടിൽ ഭാര്യക്കും ഭർത്താവിനും ജോലിയുണ്ടാവുകയും മാതാപിതാക്കൾ പെൻഷൻകാർ ആയിരിക്കുകയും ചെയ്താൽ, ആ കുടുംബം പ്രതിമാസം വലിയൊരു തുക മെഡിസെപ്പിനായി നൽകേണ്ടി വരുന്നു. മാസം 3,240 രൂപ നിരക്കിൽ വർഷം 38,880 രൂപയാണ് ഇത്തരമൊരു കുടുംബത്തിൽ നിന്ന് ഈടാക്കുന്നത്. ഇതിൽ ഏകദേശം 6,000 രൂപയോളം ജിഎസ്ടി ഇനത്തിൽ മാത്രം സർക്കാർ പിടിച്ചെടുക്കുന്നു.
കഴിഞ്ഞ സെപ്റ്റംബർ മുതൽ വ്യക്തിഗത ആരോഗ്യ ഇൻഷുറൻസുകൾക്ക് ജിഎസ്ടി ഒഴിവാക്കിയിട്ടും, മെഡിസെപ്പ് ഒരു ‘ഗ്രൂപ്പ് ഇൻഷുറൻസ്’ ആണെന്ന സാങ്കേതിക ന്യായം പറഞ്ഞ് നികുതി ഈടാക്കുന്നത് പകൽക്കൊള്ളയാണെന്നാണ് ജീവനക്കാർ പറയുന്നത്.
ആശുപത്രിയിൽ ചെന്നാൽ ‘കൈമലർത്തും’
പണം കൃത്യമായി പിടിക്കുന്നുണ്ടെങ്കിലും ചികിത്സാ സഹായം ഉറപ്പാക്കുന്ന കാര്യത്തിൽ മെഡിസെപ്പ് പരാജയമാണെന്ന ആക്ഷേപം ശക്തമാണ്. പല പ്രമുഖ ആശുപത്രികളും മെഡിസെപ്പ് ലിസ്റ്റിലുണ്ടെന്ന് പറയുമ്പോഴും, രോഗി അഡ്മിറ്റായാൽ ഉടൻ വൻതുക മുൻകൂർ (Advance) അടയ്ക്കാൻ ആവശ്യപ്പെടുന്നു.
”മെഡിസെപ്പിൽ നിന്ന് പണം റീഫണ്ട് ആയി വരുമ്പോൾ അക്കൗണ്ടിലേക്ക് നൽകാം എന്നാണ് ആശുപത്രി അധികൃതരുടെ മറുപടി. ഇത് സാധാരണക്കാരായ ജീവനക്കാരെയും പെൻഷൻകാരെയും കടക്കെണിയിലാക്കുന്നു.”
അവ്യക്തത തുടരുന്ന ആനുകൂല്യങ്ങൾ
ഒരാൾക്ക് പരമാവധി എത്ര തുക ലഭിക്കും എന്നതിലോ, ഏതൊക്കെ ചികിത്സകൾക്ക് ക്ലെയിം ലഭിക്കും എന്നതിലോ കൃത്യമായ വ്യക്തത ഇപ്പോഴുമില്ല. ഡി.എ (DA) പോലും കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിൽ, ജിഎസ്ടി ഉൾപ്പെടെയുള്ള തുക ഇൻഷുറൻസ് ഇനത്തിൽ പിടിക്കുന്നത് ‘സർക്കാർ സ്പോൺസേർഡ് ഗുണ്ടാപ്പിരിവ്’ ആണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമർശനം.
ഈ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ രീതിയിലുള്ള സമരപരിപാടികളിലേക്ക് നീങ്ങാനാണ് സർവീസ് സംഘടനകളുടെ തീരുമാനം.