കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും ഇടതുമുന്നണിക്കും (എൽ.ഡി.എഫ്) നേരിട്ട കനത്ത തിരിച്ചടി വെറും രാഷ്ട്രീയ പാർട്ടികളെ മാത്രമല്ല ബാധിച്ചിരിക്കുന്നത്; ഭരണപക്ഷത്തിനായി ചാനൽ ചർച്ചകളിൽ വാദമുഖങ്ങളുയർത്തിയ ചില മാധ്യമ പ്രവർത്തകരെയും പ്രമുഖ ചാനൽ ഉടമകളെയും ഇത് നിശ്ശബ്ദരാക്കിയിരിക്കുകയാണ്. എ.കെ.ജി സെന്ററിൽ നിന്ന് ലഭിക്കുന്ന ‘ക്യാപ്‌സ്യൂളുകൾ’ ഉപയോഗിച്ച് ‘ബിഗ് ബ്രേക്കിംഗ്’ വാർത്തകൾ സൃഷ്ടിച്ചിരുന്ന ചില മാധ്യമ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ജനവിധി ഒരു വലിയ പാഠമായി മാറിയിരിക്കുന്നു.
സി.പി.എമ്മിന്റെ കടുത്ത വാദഗതികൾ ചാനലുകളിൽ അവതരിപ്പിക്കാറുള്ള റിപ്പോർട്ടർ ചാനൽ ഉടമ ആൻ്റോ അഗസ്റ്റിൻ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഇതുവരെ ചർച്ചകൾക്ക് എത്തിയില്ല. സമാനമായി, ഭരണപക്ഷത്തിനായി ശബ്ദമുയർത്തിയിരുന്ന മറ്റ് പ്രമുഖ മാധ്യമ പ്രവർത്തകരായ അരുൺകുമാർ നാണംകെട്ട അവസ്ഥയിൽ എന്തൊക്കെയോ വിളിച്ചു കൂവുന്ന അവസ്ഥയിലായിരുന്നു. ന്യൂസ് മലയാളം ചാനലിലെ സനീഷ്, ഹർഷൻ എന്നിവരും സമാനമായ പ്രതിസന്ധിയിലാണ്.
”ന്യൂസ് റൂമുകളിൽ ‘പാകി വെച്ച’ (Planted) വാർത്തകളല്ല യഥാർത്ഥത്തിൽ ജനവിധി നിശ്ചയിക്കുന്നത് എന്ന് ഇനിയെങ്കിലും ഇവർ പഠിക്കണം,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന മാധ്യമ നിരീക്ഷകൻ അഭിപ്രായപ്പെട്ടു.
എല്ലാ ദിവസവും എ.കെ.ജി സെന്ററിൽ നിന്ന് നൽകുന്ന കുറിപ്പടി അനുസരിച്ച് വാർത്തകൾ വളച്ചൊടിച്ച് അവതരിപ്പിക്കുന്ന ഇത്തരം മാധ്യമ പ്രവർത്തകർ കേരളത്തിലെ മാധ്യമ രംഗത്തിന് തന്നെ നാണക്കേടാണെന്ന് പൊതുവിൽ വിലയിരുത്തപ്പെടുന്നു. യഥാർത്ഥ ജനവികാരം തിരിച്ചറിയാതെ, ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ വക്താക്കളായി മാറിയ ഇക്കൂട്ടർക്ക് മുന്നിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം വലിയൊരു ചോദ്യചിഹ്നമായി ഉയർന്നു നിൽക്കുന്നു.
![]()
