തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ‘തള്ളൽ’ മത്സരത്തിൽ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയനെയും എ ആൻ്റോ അഗസ്റ്റിനെയും കടത്തിവെട്ടി, 2036-ലെ ഒളിമ്പിക്സ് ഗെയിംസിൻ്റെ വേദികളിലൊന്ന് തിരുവനന്തപുരമായിരിക്കുമെന്ന അദ്ദേഹത്തിൻ്റെ ‘പ്രഖ്യാപനം’ സംസ്ഥാനത്തെ രാഷ്ട്രീയ-കായിക ലോകത്ത് വലിയ ചർച്ചാവിഷയമായി.
തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിട്ടാണ് രാജീവ് ചന്ദ്രശേഖർ ഈ ആശയം അവതരിപ്പിച്ചത്. സംസ്ഥാനത്തെ പ്രാദേശിക തിരഞ്ഞെടുപ്പിൽ അവതരിപ്പിക്കാവുന്നതിലും അപ്പുറമുള്ള ഈ വമ്പൻ വാഗ്ദാനത്തിലൂടെ കേരളം കണ്ട ഏറ്റവും വലിയ തള്ളലിന് ഉടമയായി രാജീവ് ചന്ദ്രശേഖർ മാറി.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിട്ടുള്ള, “കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലേതിനേക്കാൾ മികച്ചത്,” “അമേരിക്കയേക്കാൾ ആരോഗ്യമേഖലയിൽ കേരളം മുന്നിൽ,” “സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാൻ കൊതിക്കുന്ന കോടീശ്വരൻമാർ” തുടങ്ങിയ തള്ളലുകൾ മുൻപ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ലോക ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുമെന്നായിരുന്നു ആൻ്റോ അഗസ്റ്റിൻ്റെ തള്ളൽ. ആ തള്ളലിന് എന്ത് സംഭവിച്ചെന്ന് ചരിത്രം സാക്ഷി.
എന്നാൽ, ഇവയെല്ലാം മറികടന്നുകൊണ്ട്, 11 വർഷത്തിനപ്പുറം നടക്കാനിരിക്കുന്ന ലോക കായികമേളയുടെ വേദി തിരുവനന്തപുരമാക്കുമെന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ‘ഒളിമ്പിക്സ് തള്ള്’ ഇപ്പോൾ സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പ്രകടന പത്രികയിൽ ഇത്രയും വലിയ വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ, മൂന്ന് മാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ എന്ത് തള്ളലുമായിട്ടായിരിക്കും എത്തുക എന്ന ആകാംഷയിലാണ് കേരള രാഷ്ട്രീയം.
![]()
