തിരുവനന്തപുരം: യുവതിയുടെ ബലാത്സംഗ പരാതിയിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിനെ 24 മണിക്കൂർ കഴിഞ്ഞിട്ടും പിടികൂടാൻ പോലീസിന് കഴിയാത്തതിൽ മുഖ്യമന്ത്രി ക്ഷുഭിതൻ. ഡിജിപിയെ മുഖ്യമന്ത്രി ശകാരിച്ചതായാണ് ലഭിക്കുന്ന സൂചന. കേസിന്റെ അന്വേഷണത്തിൽ പോലീസ് കാണിക്കുന്ന അലംഭാവമാണ് മുഖ്യമന്ത്രിയുടെ രോഷത്തിന് കാരണമായത്.
അതേസമയം, കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും യുവതിയുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
ഹർജിയിലെ പ്രധാന വാദങ്ങൾ:
- പരസ്പര സമ്മതം: പരാതിക്കാരിയുമായി തനിക്ക് ദീർഘകാലമായി സൗഹൃദമുണ്ട്. ഇവർ തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നു. ഒരു ഘട്ടത്തിലും ബലാത്സംഗം ചെയ്തിട്ടില്ല.
- ഗർഭധാരണത്തിൽ ഉത്തരവാദിത്വമില്ല: പരാതിക്കാരി ഭർത്താവിനൊപ്പം ജീവിക്കുന്ന വ്യക്തിയാണ്. അതിനാൽ ഗർഭിണി ആയതിൽ തനിക്ക് ഉത്തരവാദിത്വമില്ല.
- ഗർഭച്ഛിദ്രം: യുവതിയെ അബോർഷന് മരുന്ന് കഴിക്കാൻ താൻ നിർബന്ധിച്ചിട്ടില്ല. യുവതി മരുന്ന് കഴിച്ചിട്ടുണ്ടെങ്കിൽ അത് സ്വന്തം ഇഷ്ടപ്രകാരമാണ്.
- രാഷ്ട്രീയ ഗൂഢാലോചന: തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ്. ഇതിന് പിന്നിൽ സി.പി.എം., ബി.ജെ.പി. ഗൂഢാലോചനയുണ്ട്.
- ബി.ജെ.പി. ബന്ധം: പരാതിക്കാരി ഒരു ബി.ജെ.പി. നേതാവിന്റെ ഭാര്യയാണ്. ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനവും പരാതി നൽകാൻ നിർബന്ധിച്ചിട്ടുണ്ട്. ഇതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും രാഹുൽ ഹർജിയിൽ വ്യക്തമാക്കി.
- സഹകരണം: ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. അന്വേഷണവുമായി താൻ സഹകരിക്കാൻ തയ്യാറാണ്. ഇത് നേരത്തെ പോലീസിനെ അറിയിച്ചിട്ടുള്ളതുമാണ്.
പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കുമോ, അതോ പോലീസിന് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്യാൻ സാധിക്കുമോ എന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം.