തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല പ്രതീക്ഷയായ പന്ത്രണ്ടാം ശമ്പള-പെൻഷൻ പരിഷ്കരണം വൈകുമെന്ന് സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ മാത്രമേ സർക്കാർ പരിഷ്കരണ കമ്മീഷനെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ എന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തൽ. 2024 ജൂലൈ മുതൽ ലഭിക്കേണ്ടിയിരുന്ന പരിഷ്കരണത്തിനായി കമ്മീഷനെ നിയമിക്കാനുള്ള സമയപരിധി ഇതിനോടകം കഴിഞ്ഞിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ കമ്മീഷൻ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷകൾ തെറ്റി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 2023 ജനുവരിയിൽ ലഭിക്കേണ്ട 4% ക്ഷാമബത്ത (DA) സർക്കാർ അനുവദിച്ചെങ്കിലും, ഇതിന് അർഹതപ്പെട്ട 33 മാസത്തെ കുടിശ്ശിക നിഷേധിച്ചത് ജീവനക്കാർക്കും പെൻഷൻകാർക്കും കനത്ത നഷ്ടമുണ്ടാക്കി.
കേന്ദ്രസർക്കാർ മാതൃകയിൽ ശമ്പള-പെൻഷൻ പരിഷ്കരണം പത്ത് വർഷത്തിലൊരിക്കൽ മതിയെന്ന നിലപാടാണ് ചീഫ് സെക്രട്ടറി അടക്കമുള്ളവർ സർക്കാരിന് മുൻപാകെ വെച്ചിരിക്കുന്നത്. ഈ നിലപാടിനോട് സർക്കാർ യോജിച്ചതാണ് കമ്മീഷൻ പ്രഖ്യാപനം വൈകുന്നതിന് പിന്നിലെ പ്രധാന കാരണം. അതുകൊണ്ട് തന്നെ, 2029-ൽ മാത്രമേ പന്ത്രണ്ടാം ശമ്പള-പെൻഷൻ പരിഷ്കരണം ഉണ്ടാകാൻ സാധ്യതയുള്ളൂ.
എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ സർക്കാരിന് ഈ വിഷയത്തിൽ പുനരാലോചന നടത്തേണ്ടിവരുമെന്നാണ് ധനകാര്യ വിദഗ്ധരുടെ അഭിപ്രായം.
![]()
