തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ. വാസു അറസ്റ്റിലായ പശ്ചാത്തലത്തിൽ, സംഭവത്തിൽ സി.പി.എം നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. മുൻ ദേവസ്വം മന്ത്രിയും നിലവിലെ ദേവസ്വം മന്ത്രിയും കേസിൽ പ്രതികളാകേണ്ടവരാണെന്നും, അന്നത്തെയും ഇന്നത്തെയും ദേവസ്വം ബോർഡുകൾക്കെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
’എൻ. വാസു മാത്രമല്ല, മുൻ ദേവസ്വം മന്ത്രിയും നിലവിലെ ദേവസ്വം മന്ത്രിയും പ്രതികളാകേണ്ടവരാണ്. ഇക്കാലത്തെ ദേവസ്വം ബോർഡുകളും പ്രതിപ്പട്ടികയിൽ വരും. അതുകൊണ്ടാണ് സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടത്,’ സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം
സി.പി.എം നേതൃത്വവുമായും സർക്കാരിലെ ഉന്നതരുമായും അടുത്ത ബന്ധമുള്ളയാളാണ് എൻ. വാസു എന്നും ചില ഘട്ടങ്ങളിൽ ബോർഡിനേക്കാൾ വലിയ അധികാര കേന്ദ്രമായി അദ്ദേഹം പ്രവർത്തിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വാസുവിന്റെ പിൻബലം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളുമായുള്ള അടുത്ത ബന്ധമായിരുന്നു. വാസു നടത്തിയ കൊള്ളയുടെ തുടർച്ച തന്നെയാണ് അദ്ദേഹത്തിന് ശേഷം വന്ന ദേവസ്വം ബോർഡും ചെയ്തുകൊണ്ടിരുന്നത് എന്നും സതീശൻ പറഞ്ഞു.
വാസു അറസ്റ്റിലായ സാഹചര്യത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി.എൻ വാസവനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യണം. എ. പദ്മകുമാറിന്റെയും പി.എസ് പ്രശാന്തിന്റെയും നേതൃത്വത്തിലുള്ള ദേവസ്വം ബോർഡുകളെയും ചോദ്യം ചെയ്യലിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിക്ക് സംശയം തോന്നിയതുകൊണ്ട് മാത്രമാണ് ശബരിമലയിലെ സ്വർണക്കൊള്ള പുറത്തറിഞ്ഞതെന്നും കൊള്ളയ്ക്കു കൂട്ടു നിന്ന മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സതീശൻ കൂട്ടിച്ചേർത്തു.