തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയുടെ 2 ഗഡുക്കൾ നിലവിലെ സർക്കാരിന് കീഴിൽ ലഭിക്കില്ല. ഈ കുടിശ്ശിക 2026-ലെ പുതിയ സർക്കാരിന്റെ തലയിൽ കെട്ടിവെച്ചുകൊണ്ട് ധനവകുപ്പ് കേരള പിറവി ദിനമായ ഇന്ന് (നവംബർ 1) വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചു.യുഡിഎഫ് സർക്കാർ 2026-ൽ അധികാരത്തിൽ വരുമെന്ന ധാരണയിലാണോ ധനവകുപ്പിന്റെ ഈ നീക്കം എന്ന ചോദ്യമാണ് ജീവനക്കാർക്കിടയിൽ ഉയരുന്നത്.
മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ച പ്രകാരം കുടിശ്ശികയുടെ രണ്ട് ഗഡുക്കൾ ജീവനക്കാരുടെ പി.എഫിൽ ലയിപ്പിക്കാനാണ് ഉത്തരവ്. എന്നാൽ, ഈ തുക പി.എഫിൽ ക്രഡിറ്റ് ചെയ്യുന്നത് 2026 ഏപ്രിൽ 1-ന് ശേഷം മാത്രമായിരിക്കും. ഇത് പിൻവലിക്കാൻ സാധിക്കുകയാകട്ടെ 2027 ഏപ്രിൽ മാസവും. അതായത്, 2019-ലെ ശമ്പള പരിഷ്കരണ കുടിശ്ശിക 2026-ലെ പുതിയ സർക്കാരാണ് നൽകേണ്ടി വരിക എന്ന സ്ഥിതിയാണ് ഈ ഉത്തരവിലൂടെ ധനവകുപ്പ് ഉണ്ടാക്കിയിരിക്കുന്നത്.
ധനമന്ത്രി കെ. എൻ. ബാലഗോപാൽ സർക്കാർ ജീവനക്കാരെ ‘ഏപ്രിൽ ഫൂളാക്കി’ എന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്. എല്ലാ സാമ്പത്തിക ഭാരവും സതീശൻ്റേയും സംഘത്തിൻ്റെയും തലയിലേക്ക് മാറ്റുക എന്ന നയമാണ് ധനവകുപ്പിൻ്റേത്. സതീശനേയും കൂട്ടരേയും കാത്തിരിക്കുന്നത് കാലിയായ ഖജനാവ് മാത്രമല്ല. ഒരു ലക്ഷം കോടിയുടെ കുടിശിക കൂടിയാണ്. കേരള പിറവി ദിനത്തിൽ തന്നെ ഇത്തരമൊരു ഉത്തരവ് വന്നത് ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
![]()
