തിരുവനന്തപുരം:നിയമസഭയിൽ അതിദാരിദ്ര്യ മുക്ത പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന പ്ലാനിംഗ് ബോർഡ് ബജറ്റ് രേഖകൾ പുറത്ത്. പദ്ധതിയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ സർക്കാർ രേഖകൾക്ക് വിരുദ്ധമാണ്. ഇതോടെ, പിണറായി വിജയൻ നിയമസഭയിൽ നുണ പറഞ്ഞോ എന്ന ചോദ്യം ഉയരുകയാണ്.
മുഖ്യമന്ത്രിയുടെ പ്രസ്താവന ഇങ്ങനെ:
2023- 24, 2024- 25 സാമ്പത്തിക വർഷങ്ങളിൽ 50 കോടി രൂപ വീതവും 2025- 26-ൽ 60 കോടി രൂപയും അതിദാരിദ്ര്യ മുക്ത പദ്ധതിക്കായി പ്രത്യേകം അനുവദിച്ചിരുന്നു. ഈ തുക ആരോഗ്യ പരിപാലനം, ഭവന നിർമ്മാണം, ജീവനോപാധികൾ ഉറപ്പാക്കൽ എന്നിവയ്ക്കായി വിനിയോഗിച്ചുവെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.
സർക്കാർ രേഖകൾ പറയുന്നത്:
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമായി, 2025- 26-ൽ 60 കോടി രൂപ വകയിരുത്തിയ ബജറ്റ് വിഹിതത്തിൽ ഒരു രൂപ പോലും ചെലവാക്കിയില്ലെന്ന് പ്ലാനിംഗ് ബോർഡിന്റെ പ്ലാൻ സ്പേസ് രേഖകൾ വ്യക്തമാക്കുന്നു. ബജറ്റ് വിഹിതം 60 കോടിയെന്നും ചെലവ് പൂജ്യം ശതമാനം ആണെന്നുമാണ് രേഖകൾ.
അതുപോലെ, 2023- 24 ബജറ്റിൽ മുഖ്യമന്ത്രി പറഞ്ഞ 50 കോടി രൂപയിൽ ചെലവഴിച്ചത് 16.43 കോടി രൂപ മാത്രമാണെന്ന് 2025- 26-ലെ പ്ലാൻ ബജറ്റിൽ പറയുന്നു.
ബജറ്റ് വിഹിതം പൂർണ്ണമായി വിനിയോഗിച്ചു എന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവകാശപ്പെട്ടത് സർക്കാർ രേഖകൾക്ക് വിരുദ്ധമാണ്. ഇതോടെ, ‘പിണറായി വിജയൻ നുണയനായ മുഖ്യമന്ത്രിയോ’ എന്ന മില്യൺ ചോദ്യമാണ് പൊതുസമൂഹത്തിൽ ഉയരുന്നത്.
![]()
