തിരുവനന്തപുരം: ശബരിമലയിലെ സ്വർണ മോഷണ വിഷയത്തിൽ സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം. അയ്യപ്പന്റെ സ്വർണം അടിച്ചുമാറ്റിയതിന്റെ പാപം മറയ്ക്കാൻ വേണ്ടിയാണോ അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. അടിയന്തര പ്രമേയമായി ഈ വിഷയം ചർച്ച ചെയ്യാനിരുന്നെങ്കിലും സർക്കാർ ഇതിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭാ സമ്മേളനം ബഹിഷ്കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നംകുളത്തെ പോലീസ് അതിക്രമത്തിൽ പ്രതികളായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് വരെ സമരം തുടരുമെന്നും, ഈ വിഷയത്തിൽ കേരളം വലിയ സമരങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ശബരിമല വിവാദവും ചോദ്യങ്ങളും ശബരിമലയിലെ സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പത്തിൽ നാല് കിലോ സ്വർണം നഷ്ടപ്പെട്ടതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു. ദേവസ്വം ബോർഡിലെയും സർക്കാരിലെയും ചിലർ ചേർന്നാണ് ഈ കൊള്ള നടത്തിയതെന്ന് സതീശൻ ആരോപിച്ചു. അയ്യപ്പ സംഗമം നടത്തുന്നതിന് മുമ്പ് സ്വർണം എവിടെ പോയെന്ന് ഭക്തരോടും ജനങ്ങളോടും സർക്കാർ വ്യക്തമാക്കണം.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ മൂന്ന് ചോദ്യങ്ങൾക്കും സർക്കാർ മറുപടി പറയണം.
- സുപ്രീം കോടതിയിൽ ആചാരലംഘനത്തിന് അനുകൂലമായി നൽകിയ സത്യവാങ്മൂലം തിരുത്താൻ തയാറുണ്ടോ?
- നാമജപഘോഷയാത്ര നടത്തിയവർക്കും നേതാക്കൾക്കുമെതിരെ എടുത്ത കേസുകൾ പിൻവലിക്കുമോ?
- ഭരണത്തിന്റെ അവസാന നാളിൽ മാത്രമാണ് ശബരിമല വികസനത്തിൽ താൽപ്പര്യമുണ്ടാകുന്നത്, ഇത് ജനങ്ങളെ കബളിപ്പിക്കാനല്ലേ?
അയ്യപ്പ സംഗമത്തിന്റെ ബോർഡുകളിൽ മുഖ്യമന്ത്രി പിണറായി വിജയനും വി.എൻ. വാസവനും മാത്രമാണെന്നും, ദേവസ്വം ബോർഡ് പ്രസിഡന്റ് പോലും ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇത് അയ്യപ്പ ഭക്തരെ കബളിപ്പിക്കാനുള്ള നാടകമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
![]()
