തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ നാട്ടികയിൽ നിന്നുള്ള സി.പി.ഐ എം.എൽ.എ സി.സി. മുകുന്ദൻ ബി.ജെ.പിയിൽ ചേർന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കും.
രാജിയില്ല; ബി.ജെ.പിക്ക് ‘ചുളുവിൽ’ ഒരു എം.എൽ.എ
ഏറ്റവും ശ്രദ്ധേയമായ കാര്യം, എം.എൽ.എ സ്ഥാനം രാജി വെക്കാതെയാണ് സി.സി. മുകുന്ദൻ കാവിപ്പടയുടെ ഭാഗമായിരിക്കുന്നത് എന്നതാണ്. ഇതോടെ, പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2026 മെയ് 22 വരെ സാങ്കേതികമായി അദ്ദേഹം നിയമസഭാംഗമായി തുടരും.
ഇതുവഴി കേരള നിയമസഭയിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചിരിക്കുകയാണ്. നിയമസഭയിൽ ബി.ജെ.പിക്ക് നിലവിൽ പ്രതിനിധികളില്ലാത്ത സാഹചര്യത്തിൽ, മുകുന്ദന്റെ ഈ നീക്കം പാർട്ടിക്കുള്ളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ആനുകൂല്യങ്ങൾ കൈവിടാതെ മുകുന്ദൻ
നിലവിലെ കാലാവധി തീരുന്നത് വരെ എം.എൽ.എ സ്ഥാനത്ത് തുടരുന്നതിനാൽ ശമ്പളവും മറ്റ് ഔദ്യോഗിക ആനുകൂല്യങ്ങളും സി.സി. മുകുന്ദന് തടസ്സമില്ലാതെ ലഭിക്കും.
പിണറായിക്കും ബിനോയ് വിശ്വത്തിനും ‘നന്ദി’
സി.പി.ഐയുടെ സിറ്റിംഗ് എം.എൽ.എയെ അടർത്തിയെടുക്കാൻ കഴിഞ്ഞത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ വിജയമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അമിത് ഷായും നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും ‘നന്ദി’ അറിയിച്ചു കാണുമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പരിഹാസം.
ഇടതുപക്ഷ കോട്ടകളിൽ വിള്ളലുണ്ടാക്കാൻ ഈ മാറ്റം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമോ എന്ന ആശങ്കയിലാണ് എൽ.ഡി.എഫ് ക്യാമ്പ്.
![]()
