തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം തൊട്ടരികിലെത്തി നിൽക്കെ ഇന്ന് (മാർച്ച് 13) വൈകുന്നേരം ചേരുന്ന മന്ത്രിസഭാ യോഗത്തിലെ നിർണ്ണായക തീരുമാനങ്ങൾ നാളെത്തന്നെ (മാർച്ച് 14) ഉത്തരവുകളായി പുറത്തിറക്കണമെന്ന് ചീഫ് സെക്രട്ടറി എ. ജയതിലക് എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും കർശന നിർദ്ദേശം നൽകി.
മുഖ്യമന്ത്രിയുടെ നിർദ്ദേശം, ചീഫ് സെക്രട്ടറിയുടെ കത്ത്
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഞായറാഴ്ചയോ തിങ്കളാഴ്ചയോ നിലവിൽ വരാൻ സാധ്യതയുള്ളതിനാലാണ് ഈ തിരക്കിട്ട നീക്കം. പെരുമാറ്റച്ചട്ടം വന്നാൽ പുതിയ പദ്ധതികളോ തീരുമാനങ്ങളോ പ്രഖ്യാപിക്കാനോ ഉത്തരവിറക്കാനോ സർക്കാരിന് കഴിയില്ല. ഇത് മുൻകൂട്ടി കണ്ടാണ്, ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങൾ വൈകാതെ തന്നെ നടപ്പിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി വകുപ്പ് മേധാവികൾക്ക് ഔദ്യോഗികമായി കത്ത് നൽകുകയായിരുന്നു.
അവധി മൂഡിൽ ഐഎഎസ് ഉദ്യോഗസ്ഥർ; ആശങ്കയോടെ ഭരണകേന്ദ്രം
നാളെ രണ്ടാം ശനിയാഴ്ചയായതിനാൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾ അവധിയിലാണ്. ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇതിനോടകം തന്നെ നാട്ടിലേക്ക് തിരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ നാളെത്തന്നെ ഉത്തരവുകൾ തയ്യാറാക്കി പുറത്തിറക്കുക എന്നത് ഐഎഎസ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.
- പ്രധാന തടസ്സങ്ങൾ:
- ജീവനക്കാരുടെ കുറവ്.
- അവധി ദിനത്തിലെ സാങ്കേതിക നടപടിക്രമങ്ങൾ.
- ചുരുങ്ങിയ സമയത്തിനുള്ളിലെ ഫയൽ നീക്കം.
എങ്കിലും, സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപുള്ള സുപ്രധാന തീരുമാനങ്ങൾ ഉത്തരവായി ഇറക്കാൻ എ നാളെ പ്രത്യേകമായി ജോലി ചെയ്യേണ്ടി വരുമെന്ന സൂചനയാണ് ചീഫ് സെക്രട്ടറിയുടെ കത്ത് നൽകുന്നത്.
നിർണ്ണായകം ഈ മണിക്കൂറുകൾ
മന്ത്രിസഭാ യോഗത്തിൽ വരുന്ന തീരുമാനങ്ങൾ പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങാതിരിക്കാൻ ജയതിലക് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. നാട്ടിലേക്ക് പോയ ജീവനക്കാർ അടിയന്തിരമായി സെക്രട്ടറിയേറ്റിൽ എത്തണമെന്ന സന്ദേശം പുറപ്പെടുവിച്ചു കഴിഞ്ഞു.