തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്നത് വെറുമൊരു മാറ്റമല്ല, മറിച്ച് ഭരണകൂടങ്ങളെ പിഴുതെറിയുന്ന കൊടുങ്കാറ്റാണെന്ന മുന്നറിയിപ്പുമായി മുതിർന്ന മാധ്യമപ്രവർത്തകനും മുൻ യു.എൻ ഉദ്യോഗസ്ഥനുമായ പ്രമോദ് കുമാർ. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ അപ്രതീക്ഷിത പിന്മാറ്റവും, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ രാഷ്ട്രീയ മുന്നേറ്റവും ഇഴകീറി പരിശോധിച്ചുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ്.
സുകുമാരൻ നായരുടെ പിന്മാറ്റം: ഭയമോ തന്ത്രമോ?
തോൽക്കാൻ പോകുന്നവർക്ക് വേണ്ടി വർഗീയ വിഷം വിതറുന്നവരുമായി കൂട്ടുകൂടുന്നത് മണ്ടത്തരമാണെന്ന് വൈകിയാണെങ്കിലും സുകുമാരൻ നായർ തിരിച്ചറിഞ്ഞുവെന്ന് പ്രമോദ് കുമാർ പരിഹസിക്കുന്നു. സതീശനോടുള്ള വ്യക്തിപരമായ വിരോധം വെച്ച് രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നത് ആത്മഹത്യാപരമാകുമെന്ന് എൻ.എസ്.എസ് നേതൃത്വത്തിന് മനസ്സിലായിക്കഴിഞ്ഞു. വരാനിരിക്കുന്ന ‘ഗുസ്റ്റ് ഫ്രണ്ട്’ (Gust Front) അഥവാ കൊടുങ്കാറ്റിൻ്റെ മുൻലക്ഷണങ്ങൾ കണ്ടാണ് ഈ പിന്മാറ്റമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
ഉമ്മൻചാണ്ടി എന്ന ആയുധം; സതീശൻ്റെ പ്രഹരശേഷി
വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിൽ അദാനി പോലും ഉമ്മൻചാണ്ടിയുടെ പിതൃത്വത്തെ സ്മരിച്ചപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിക്കൊണ്ടുതന്നെ ഇതിൻ്റെ യഥാർത്ഥ ശില്പി ഉമ്മൻചാണ്ടിയാണെന്ന് ആഞ്ഞടിച്ച വി.ഡി. സതീശൻ്റെ നിലപാട് വരാനിരിക്കുന്ന മാറ്റത്തിൻ്റെ സൂചനയാണ്. കണക്കുകൾക്കും യുക്തിക്കും അപ്പുറം ജനവികാരം യു.ഡി.എഫിന് അനുകൂലമായി മാറിയിരിക്കുന്നു.
”കേരളത്തിൽ ആ മൊമെന്റം ഇടതുകൾക്ക് വിരുദ്ധമായി സെറ്റ് ആയിക്കഴിഞ്ഞു. അത് ചിലർക്ക് മനസ്സിലാകും, അതിന് കൺവെൻഷനൽ യുക്തിയില്ല, പക്ഷെ അതിനു പിന്നിൽ യുക്തിസഹമായ വികാരമുണ്ട്.” – പ്രമോദ് കുമാർ
ഇടതുപക്ഷത്തിന് തിരിച്ചടി
സാധാരണ കണക്കുകൾ കൂട്ടിയാൽ പോലും ഇടതുപക്ഷം തറപറ്റുമെന്ന അവസ്ഥയാണുള്ളത്. എന്നാൽ നിലവിലെ സാഹചര്യം അതിനും മുകളിലാണ്. ജനങ്ങളുടെ കണ്ണുകളിൽ മാറ്റത്തിനായുള്ള ദാഹം കാണാൻ കഴിയുന്നുണ്ടെന്നും, ഈ രാഷ്ട്രീയ കൊടുങ്കാറ്റിനെ ‘റൈഡ്’ ചെയ്യുന്നത് വി.ഡി. സതീശനാണെന്നും അദ്ദേഹം കുറിച്ചു. കോൺഗ്രസ്സും യു.ഡി.എഫും ഈ തരംഗത്തിൽ വലിയ വിജയം കൊയ്യുമെന്നാണ് പ്രവചനം.