തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തിൻ്റെ അവസാന നാളുകളിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സാ ചെലവുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാൻ കർശന നീക്കം. ചികിൽസ റീഇംബേഴ്സ്‌മെന്റുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ (Government Orders) ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കരുതെന്ന് ചീഫ് സെക്രട്ടറി എ. ജയതിലക് പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് വാക്കാൽ നിർദ്ദേശം നൽകി.
ഭരണം അവസാനിക്കാൻ വെറും മൂന്ന് മാസം മാത്രം ബാക്കിനിൽക്കെ, മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചികിത്സാ ബില്ലുകൾ, കണ്ണട വാങ്ങിയ തുക തുടങ്ങി സകല ചെലവുകളും ഖജനാവിൽ നിന്ന് മാറ്റിയെടുക്കുന്ന തിരക്കിലാണ്. ഈ വിവരങ്ങൾ പുറത്തുവന്നാൽ അത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പൊതുജന പ്രതിഷേധത്തിനും ഇടയാക്കുമെന്ന ഭയമാണ് ഇത്തരമൊരു രഹസ്യ നീക്കത്തിന് പിന്നിലെന്നാണ് സൂചന.
വിവാദങ്ങൾ ഭയന്ന് സർക്കാർ
സാധാരണയായി സർക്കാർ പണം അനുവദിക്കുന്ന ഉത്തരവുകൾ വെബ്‌സൈറ്റുകൾ വഴി ലഭ്യമാകാറുണ്ട്. എന്നാൽ, മന്ത്രിമാരുടെ വൻതുകയുടെ ചികിത്സാ ബില്ലുകൾ മാധ്യമങ്ങൾ വാർത്തയാക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. നിലവിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും മന്ത്രിമാർ സ്വകാര്യ ആശുപത്രികളിൽ നടത്തുന്ന ചികിത്സകൾക്കും മറ്റുമായി ലക്ഷങ്ങളാണ് റീഇംബേഴ്സ്‌മെന്റ് ഇനത്തിൽ കൈപ്പറ്റുന്നത്. മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസക്ക് ചെലവായത് 2 കോടി രൂപക്ക് മുകളിലാണ്.
കണ്ണട മുതൽ വിദേശ ചികിത്സ വരെ
മുൻകാലങ്ങളിൽ മുഖ്യമന്ത്രിയുടെ വിദേശ ചികിത്സയും മന്ത്രിമാരുടെ ലക്ഷങ്ങൾ വിലവരുന്ന കണ്ണട ബില്ലുകളും വലിയ ചർച്ചയായിരുന്നു. കാലാവധി തീരാനിരിക്കെ കുടിശ്ശികയുള്ള സകല ബില്ലുകളും ക്ലിയർ ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് മന്ത്രി മന്ദിരങ്ങൾ. ഈ ഉത്തരവുകൾ പൊതുസമക്ഷം എത്തിയാൽ തെരഞ്ഞെടുപ്പ് കാലത്ത് തിരിച്ചടിയാകും.
ചീഫ് സെക്രട്ടറിയുടെ വാക്കാലുള്ള ഈ നിർദ്ദേശം സുതാര്യത ഉറപ്പാക്കേണ്ട ഭരണ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനം ഇതിനോടകം തന്നെ സെക്രട്ടേറിയറ്റ് വൃത്തങ്ങളിൽ ഉയർന്നിട്ടുണ്ട്. എന്നാൽ ഔദ്യോഗികമായി ഇത്തരമൊരു ഉത്തരവ് നിലവിലില്ലാത്തതിനാൽ ഇതിനെതിരെ നിയമപരമായ നീക്കം പ്രായോഗികമല്ല.
![]()
