ഇൻഷുറൻസ് പരിരക്ഷയിൽ വ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് (MEDISEP) ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നു മുതൽ ആരംഭിക്കും. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. പദ്ധതിയുടെ ആനുകൂല്യങ്ങളിലും പാക്കേജുകളിലും വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്.
നിലവിൽ മൂന്ന് ലക്ഷം രൂപയായിരുന്ന അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ രണ്ടാം ഘട്ടത്തിൽ 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. വർഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് പുതുക്കിയ പദ്ധതി ഗുണഭോക്താക്കൾക്ക് ഉറപ്പാക്കുന്നത്. സർക്കാർ ജീവനക്കാർ, സർവീസ് – കുടുംബ പെൻഷൻകാർ, സർവകലാശാലകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ എന്നിവരും അവരുടെ ആശ്രിതരും പദ്ധതിയുടെ പരിധിയിൽ വരും.
പ്രീമിയം നിരക്കുകൾ
പുതുക്കിയ പദ്ധതി പ്രകാരം പ്രതിമാസ പ്രീമിയം 687 രൂപയായി നിശ്ചയിച്ചു. ഒരു വർഷം ആകെ 8,244 രൂപയാണ് അംഗങ്ങൾ പ്രീമിയമായി നൽകേണ്ടത്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല നൽകിയിരിക്കുന്നത്.
പുതിയ പാക്കേജുകളും ആശുപത്രികളും
- ചികിത്സാ പാക്കേജുകൾ: ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട ‘ഹെൽത്ത് ബെനിഫിറ്റ് പാക്കേജ് 2022’ അടിസ്ഥാനമാക്കിയാണ് ചികിത്സകൾ നിശ്ചയിച്ചിരിക്കുന്നത്.
- കൂടുതൽ സേവനങ്ങൾ: നേരത്തെ 1,920 പാക്കേജുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 2,516 പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
- സ്വകാര്യ ആശുപത്രികൾ: മുട്ട് മാറ്റിവയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഇനി മുതൽ സ്വകാര്യ ആശുപത്രികളിലും ലഭ്യമാകും. മുമ്പ് ഇത് സർക്കാർ ആശുപത്രികളിൽ മാത്രമായിരുന്നു.
- മുറി വാടക: സ്വകാര്യ ആശുപത്രികളിൽ പ്രതിദിനം 5,000 രൂപ വരെയും സർക്കാർ പേ വാർഡുകളിൽ 2,000 രൂപ വരെയും മുറി വാടക നിശ്ചയിച്ചു.
പ്രത്യേക ആനുകൂല്യങ്ങൾ
അടിയന്തര സാഹചര്യങ്ങളിൽ (റോഡ് അപകടം, ഹൃദയാഘാതം, പക്ഷാഘാതം) എംപാനൽ ചെയ്തിട്ടില്ലാത്ത ആശുപത്രികളിൽ ചികിത്സ തേടിയാലും തുക റീ-ഇംപേഴ്സ്‌മെന്റ് ആയി ലഭിക്കും. കൂടാതെ, ഡയാലിസിസ്, കീമോതെറാപ്പി തുടങ്ങിയ തുടർച്ചയായ ചികിത്സകൾക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനവും ഏർപ്പെടുത്തും.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, ജിപ്‌മെർ തുടങ്ങിയ സ്ഥാപനങ്ങളിൽ ചികിത്സ തേടുന്നവർക്ക് മെഡിസെപ് വഴി റീ-ഇംപേഴ്സ്‌മെന്റ് സൗകര്യം ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്. പത്ത് അതീവ ഗുരുതര രോഗങ്ങൾക്കും അവയവ മാറ്റ ശസ്ത്രക്രിയകൾക്കുമുള്ള അധിക പരിരക്ഷ തുടരും. ഇതിനായി 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് മാറ്റി വെച്ചിട്ടുണ്ട്.
പരാതി പരിഹാര സംവിധാനം
പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് ത്രിതല സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സേവനവും ഗുണഭോക്താക്കൾക്കായി ലഭ്യമായിരിക്കും.
![]()
