കോട്ടയം: “തിരഞ്ഞെടുപ്പിന് 24 മണിക്കൂർ മുൻപ് ഒരു സ്പാർക്ക് മതി ഇലക്ഷന്റെ ട്രെൻഡ് മാറാൻ” – എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ഈ വാക്കുകൾ രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പരാജയത്തിന് കാരണമായ സ്വന്തം പ്രസ്താവനയെ പരോക്ഷമായി ശരിവെക്കുന്നതാണ് സുകുമാരൻ നായരുടെ പുതിയ വെളിപ്പെടുത്തലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
വിശ്വാസികളുടെ പ്രതിഷേധവും തിരിച്ചടിച്ച പ്രസ്താവനയും
2021 ഏപ്രിൽ 6-ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളിൽ വെച്ച് സുകുമാരൻ നായർ നടത്തിയ പ്രതികരണം അന്ന് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
”ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് എന്റെ വിശ്വാസം. സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി ഉണ്ട്, അതിപ്പോഴും ഉണ്ട്.” – ജി. സുകുമാരൻ നായർ (2021 ഏപ്രിൽ 6)
അഴിമതി ആരോപണങ്ങളിൽ ഉലഞ്ഞുനിന്ന ഒന്നാം പിണറായി സർക്കാരിനെതിരെ യു.ഡി.എഫ് വലിയ വിജയം പ്രതീക്ഷിച്ചിരുന്ന സമയത്തായിരുന്നു ഈ പ്രസ്താവന. സുകുമാരൻ നായരുടെ വാക്കുകൾ സർക്കാരിനെതിരെയുള്ള ആയുധമായി മാധ്യമങ്ങൾ ആഘോഷിച്ചെങ്കിലും, ഫലം മറിച്ചാണ് സംഭവിച്ചത്.
തിരിച്ചടിയായ ‘സ്പാർക്ക്’
സുകുമാരൻ നായരുടെ പ്രസ്താവന പുറത്തുവന്നതോടെ ഇടതുപക്ഷം ഇത് രാഷ്ട്രീയമായി ഉപയോഗിച്ചു. സുകുമാരൻനായരോട് എതിർപ്പുള്ള വോട്ടകൾ ഏകീകരിക്കപ്പെടാനും, അത് വിശ്വാസികൾക്കിടയിൽ തന്നെ വിപരീത ധ്രുവീകരണം ഉണ്ടാകാനും ഇത് കാരണമായി. ഫലത്തിൽ യു.ഡി.എഫിന് അനുകൂലമാകുമെന്ന് കരുതിയ തരംഗം എൽ.ഡി.എഫിന് അനുകൂലമായ തുടർഭരണമായി മാറി.
നിരീക്ഷകരുടെ വിലയിരുത്തൽ:
- തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പരസ്യ പ്രതികരണം അരാഷ്ട്രീയ വോട്ടുകളേയും സുകുമാരൻ നായർ വിരോധവോട്ടുകളും എൽ.ഡി.എഫിലേക്ക് അടുപ്പിച്ചു.
- യു.ഡി.എഫിന്റെ വിജയസാധ്യതകളെ സുകുമാരൻ നായരുടെ ‘അമിത ആത്മവിശ്വാസം’ തകർത്തു.
- ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനും ഈ പ്രസ്താവന കാരണമായെന്ന് വിലയിരുത്തപ്പെടുന്നു.
ഇന്ന് “ഒരു സ്പാർക്ക് മതി ട്രെൻഡ് മാറാൻ” എന്ന് സുകുമാരൻ നായർ പറയുമ്പോൾ, അത് 2021-ൽ താൻ തന്നെ നൽകിയ ആ ‘സ്പാർക്ക്’ എങ്ങനെ യു.ഡി.എഫിന്റെ സാധ്യതകൾ കരിച്ചുകളഞ്ഞു എന്നതിനെക്കുറിച്ചുള്ള കുറ്റസമ്മതമായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കാണുന്നത്.
![]()
