തിരുവനന്തപുരം: മാസം 4.10 ലക്ഷം രൂപ ശമ്പളം, കൃത്യമായ ഇടവേളകളിൽ ക്ഷാമബത്തയും കുടിശ്ശികയും, വിരമിച്ചാൽ മാസം 2 ലക്ഷം രൂപ പെൻഷൻ, ഒപ്പം ആജീവനാന്ത കാലം സൗജന്യ ചികിത്സ. ഇത്രയും രാജകീയമായ ആനുകൂല്യങ്ങൾ ലഭിക്കുന്ന കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) അംഗത്വം ലക്ഷ്യമിട്ട് കാത്തിരുന്ന സർവീസ് സംഘടനാ നേതാവ് ഇപ്പോൾ വെട്ടിലായിരിക്കുകയാണ്.
സെക്രട്ടേറിയറ്റിലെ സി.പി.എം സർവീസ് സംഘടനയുടെ ഉന്നത നേതാവായിരുന്ന ഇദ്ദേഹത്തിന്, വിരമിച്ചാലുടൻ പി.എസ്.സി അംഗത്വം നൽകാമെന്ന് പാർട്ടിയിലെയും സർക്കാരിലെയും ഉന്നതർ നേരത്തെ ഉറപ്പ് നൽകിയിരുന്നതാണ്. നിലവിൽ പി.എസ്.സിയിൽ ഒരു അംഗത്തിന്റെ ഒഴിവുണ്ട്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യം നേതാവിൻ്റെ മോഹങ്ങൾക്ക് തിരിച്ചടിയാകുകയാണ്.
തിരിച്ചടിയായത് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത പരാജയം പാർട്ടിയിലെ സമവാക്യങ്ങളെ മാറ്റിമറിച്ചു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടിയിലുണ്ടായിരുന്ന പഴയ ആധിപത്യത്തിന് ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇത് മുഖ്യമന്ത്രിയുടെ തണലിൽ പി.എസ്.സി കസേര സ്വപ്നം കണ്ടിരുന്ന നേതാവിന് വലിയ ഭീഷണിയായി.
എം.വി ഗോവിന്ദൻ്റെ നിലപാട് നിർണ്ണായകം
നേരത്തെ തന്നെ ഈ സർവീസ് സംഘടനാ നേതാവിനോട് വിയോജിപ്പുള്ള പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഇപ്പോൾ ഇദ്ദേഹത്തിന് മുഖം നൽകുന്നില്ലെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പെരുമാറ്റച്ചട്ടം നിലവിൽ വരാൻ ഇനി കഷ്ടിച്ച് രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. അതിനുള്ളിൽ നിയമനം നടന്നില്ലെങ്കിൽ, ലക്ഷങ്ങൾ ശമ്പളമുള്ള ആ സ്വപ്ന പദവി നേതാവിന് എന്നെന്നേക്കുമായി നഷ്ടമാകും.
![]()
