കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രമുഖ സി.പി.എം നേതാവും മുൻ ദേവസ്വം പ്രസിഡന്റും എം.എൽ.എയുമായിരുന്ന എ. പത്മകുമാറിന്റെ അറസ്റ്റോടെ കേരളം ഞെട്ടലിലാണെന്നും കേരളത്തിലെ ജനങ്ങൾ നൽകിയ അധികാരം ഉപയോഗിച്ചാണ് സി.പി.എം നേതൃത്വത്തിലുള്ള ഇടതു മുന്നണി പവിത്രമായ ശബരിമല ക്ഷേത്രം കൊള്ളയടിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ക്ഷേത്രം കൊള്ളയടിച്ച നേതാക്കൾ ഓരോരുത്തരും ജയിലിലേക്ക് പോകുന്ന ഘോഷയാത്രയാണ് ഇപ്പോൾ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എൻ. വാസുവിന് പിന്നാലെയാണ് പത്മകുമാറും ജയിലിലേക്ക് പോകുന്നത്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി) ഇനി ചോദ്യം ചെയ്യേണ്ടതെന്നും കൊള്ളയിൽ കടകംപള്ളിക്ക് പങ്കുണ്ടെന്നാണ് പ്രതിപക്ഷം വിശ്വസിക്കുന്നതെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മൗനം:
”അയ്യപ്പന്റെ സ്വർണം ഉൾപ്പെടെ അമൂല്യ വസ്തുക്കൾ കൊള്ളയടിക്കപ്പെട്ടതിൽ മുഖ്യമന്ത്രി മറുപടി പറയണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്? ഒരു മുന്നണിയുടെ ഏറ്റവും പ്രധാനപ്പെട്ടവർ ജയിലിലേക്ക് പോകുന്ന കാഴ്ചയാണ് കേരളം കാണുന്നത്. ഇക്കാര്യത്തിൽ ഭരണ നേതൃത്വം മറുപടി പറയണം,” സതീശൻ ആവശ്യപ്പെട്ടു.
പോറ്റിയും കടകംപള്ളിയും:
ആദ്യം ഒരു പോറ്റിയാണ് പ്രശ്‌നമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പോറ്റിയുടെ നേതൃത്വത്തിൽ ഇത്രയും വലിയ കൊള്ള നടന്നിട്ടും അത് മറച്ചുവയ്ക്കുകയായിരുന്നുവെന്ന് കോടതി വിധിയിലൂടെ വ്യക്തമായി. പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കിൽ എന്തുകൊണ്ടാണ് പോറ്റിക്കെതിരെ ദേവസ്വവും സർക്കാരും കേസ് കൊടുക്കാതിരുന്നതെന്ന ചോദ്യത്തിന് മറുപടിയില്ല. പോറ്റി കുടുങ്ങിയാൽ സി.പി.എം നേതാക്കളും കുടുങ്ങുമെന്ന് അറിയാമായിരുന്നത് കൊണ്ടാണ് കേസെടുക്കാതിരുന്നത്.
കടകംപള്ളി സുരേന്ദ്രന്റെ ഏറ്റവും അടുത്ത ആളായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. എസ്.ഐ.ടി അറസ്റ്റ് ചെയ്ത ശേഷവും എൻ. വാസു മികച്ച ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് കടകംപള്ളി ന്യായീകരിച്ചത്. വാസു തനിക്കെതിരെ മൊഴി കൊടുക്കുമെന്ന് പേടിച്ചാണ് കടകംപള്ളി വാസുവിനെ ന്യായീകരിച്ചതെന്നും സതീശൻ പറഞ്ഞു.
ഗോവിന്ദന്റെ ‘തൊലിക്കട്ടി’:
”അയ്യപ്പന്റെ സ്വർണം കൊള്ള ചെയ്ത സ്വന്തം നേതാവ് ജയിലിൽ പോകുമ്പോഴും പാർട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാനുള്ള തൊലിക്കട്ടി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാത്രമേ കാണൂ,” സതീശൻ പരിഹസിച്ചു. പത്മകുമാർ കുറ്റാരോപിതൻ മാത്രമാണെന്ന് ഗോവിന്ദൻ പറയുന്നതിന്റെ അർത്ഥം, രക്ഷിക്കാൻ ഇനിയും ശ്രമം നടത്തുമെന്നാണ്.
എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കിയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ രക്ഷിക്കാൻ പല ശ്രമങ്ങളും നടന്നു. കോടതി ഇടപെട്ടാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. നവീൻ ബാബുവിന്റെ കേസ് അന്വേഷിച്ച് പി.പി. ദിവ്യയെ രക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ ഇപ്പോൾ സി.പി.എം സ്ഥാനാർത്ഥിയായതുപോലെ ഈ കേസ് അന്വേഷിക്കുന്നവരും സ്ഥാനാർത്ഥികളായേനെ. അതുകൊണ്ടാണ് സർക്കാരിൽ വിശ്വാസമില്ലാത്തതിനാൽ കോടതിയിൽ റിപ്പോർട്ട് നൽകണമെന്ന് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചത്. “ഗോവിന്ദന്റെ തൊലിക്കട്ടി അപാരം തന്നെ,” എന്നും സതീശൻ കൂട്ടിച്ചേർത്തു.
![]()
