തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വലിയ പ്രചാരണത്തോടെ അവതരിപ്പിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’ (പ്രതിമാസം 1000 രൂപ ധനസഹായം) വെറും തട്ടിപ്പാണെന്ന് തെളിയിക്കുന്ന മാനദണ്ഡങ്ങൾ പുറത്ത്. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽപ്പെട്ട 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ഉറപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, കർശനമായ നിബന്ധനകൾ കാരണം ധനസഹായം ലഭിക്കുന്നവരുടെ എണ്ണം തുച്ഛമായിരിക്കുമെന്നാണ് വിലയിരുത്തൽ.
പദ്ധതിയുടെ മാനദണ്ഡങ്ങളാണ് ഗുണഭോക്താക്കൾക്ക് വില്ലനാകുന്നത്.
- ഇരട്ട ആനുകൂല്യത്തിന് വിലക്ക്: അപേക്ഷകർ നിലവിൽ മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ (Social Welfare Schemes) ഗുണഭോക്താക്കൾ ആകരുത് എന്ന കർശന മാനദണ്ഡമാണ് ഇതിൽ പ്രധാനം. അതായത്, വിധവ, അവിവാഹിത, വികലാംഗ പെൻഷനുകൾ അടക്കമുള്ള ഏതെങ്കിലും പെൻഷൻ വാങ്ങുന്നവർക്ക് ഈ പദ്ധതിയിൽ അംഗത്വം ലഭിക്കില്ല.
- പ്രായപരിധി: 60 വയസ് കഴിഞ്ഞാൽ ധനസഹായം നിർത്തലാക്കും.
- റേഷൻ കാർഡ് നിബന്ധന: മഞ്ഞ (AAY), പിങ്ക് (Priority) റേഷൻ കാർഡ് ഉടമകൾക്ക് മാത്രമാണ് അർഹത. ഇവ നീല, വെള്ള റേഷൻ കാർഡുകളായി തരം മാറ്റപ്പെടുന്ന പക്ഷം സഹായം ഇല്ലാതാകും.
സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആയിരക്കണക്കിന് സ്ത്രീകൾക്ക് ആശ്വാസമാകേണ്ടിയിരുന്ന പദ്ധതിയുടെ ഈ കടുംപിടിത്തമുള്ള നിബന്ധനകൾ പിണറായി സർക്കാരിന്റെ പ്രഖ്യാപനത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന പേര് കേട്ട് പ്രതീക്ഷയോടെ കാത്തിരുന്നവർക്ക് വലിയ നിരാശയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.