തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ (NEP) ഭാഗമായ പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ച സംസ്ഥാന സർക്കാരിൻ്റെ ഏകപക്ഷീയ നീക്കം ഇടതുമുന്നണിയിൽ വലിയ പൊട്ടിത്തെറിക്കും സിപിഐക്ക് കടുത്ത അപമാനത്തിനും ഇടയാക്കിയിരിക്കുകയാണ്. മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ കടുത്ത എതിർപ്പ് ഉന്നയിച്ചിട്ടും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി വിയോജിപ്പ് അറിയിച്ചിട്ടും ചർച്ചയില്ലാതെ വിദ്യാഭ്യാസ വകുപ്പ് ധാരണാപത്രം ഒപ്പിട്ടത് മുന്നണി ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത അപമാനമായിട്ടാണ് സിപിഐ കാണുന്നത്.
കടുത്ത തീരുമാനങ്ങൾ എടുക്കാൻ ശേഷിയില്ല:
മന്ത്രിമാർ രാജിവെക്കണമെന്നും മന്ത്രിസഭാ യോഗം ബഹിഷ്കരിക്കണമെന്നും ഉൾപ്പെടെയുള്ള കടുത്ത നിലപാടുകളിലേക്ക് കടക്കണമെന്ന് സിപിഐക്കുള്ളിൽ അഭിപ്രായമുണ്ട്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ, ഇത്തരമൊരു നിലപാട് സ്വീകരിച്ചാൽ സിപിഎമ്മിൽ നിന്നുണ്ടാകുന്ന രാഷ്ട്രീയ തിരിച്ചടിയെ സിപിഐ ഭയക്കുന്നു. മുന്നണി സംവിധാനത്തിൻ്റെ ഭാഗമായി നിൽക്കുന്നത് കൊണ്ടാണ് പലയിടത്തും സിപിഐക്ക് വിജയിക്കാൻ സാധിക്കുന്നത്. ശക്തമായ നിലപാട് സ്വീകരിച്ചാൽ മുന്നണി സംവിധാനത്തെ അത് സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.
പ്രതിഷേധം പ്രഹസനമാവുമോ?
സിപിഎമ്മിനെ രാഷ്ട്രീയമായി നേരിടാനുള്ള കരുത്തോ ആളനക്കമോ സിപിഐക്കില്ല എന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ പ്രതിഷേധം എന്ന നിലപാട് സ്വീകരിച്ചും, വിദ്യാർത്ഥി-യുവജന സംഘടനകളെ നിരത്തിലിറക്കി പ്രതിഷേധിച്ചും മുഖം രക്ഷിക്കാനുള്ള നീക്കങ്ങളായിരിക്കും സിപിഐ നടത്താൻ സാധ്യത. മുൻപ് പൂരം കലക്കൽ, എം.ആർ. അജിത് കുമാറിനെതിരായ വിഷയങ്ങൾ എന്നിവയിൽ സിപിഐ പ്രതിഷേധം അറിയിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ അത് കണ്ടതായി പോലും നടിച്ചിരുന്നില്ല.
![]()
