തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അതിരൂക്ഷമായ വിമർശനവുമായി രംഗത്ത്. എൽഡിഎഫിൽ നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും, പദ്ധതിയിൽ ഒപ്പിട്ട ഉടൻ ആദ്യം പിന്തുണ നൽകിയത് ബിജെപിയും എബിവിപിയും ആർഎസ്എസുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഒപ്പിട്ടതിന് പിന്നിൽ എന്തൊക്കെയോ ഉണ്ടെന്ന് ഇതിൽനിന്ന് വ്യക്തമാണ്,’ ബിനോയ് വിശ്വം ആരോപിച്ചു.
ഗൗരവമേറിയ വിഷയത്തിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുമ്പോൾ ഘടകകക്ഷികളെ അറിയിക്കാത്തതിൻ്റെ യുക്തി മനസ്സിലാകുന്നില്ലെന്നും, അതുകൊണ്ടാണ് സിപിഐ ആവശ്യമായ ചർച്ചകളും സമ്മതങ്ങളും ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിനാണ് സർക്കാർ ഈ വിഷയത്തിൽ അനാവശ്യമായ തിരക്ക് കാണിച്ചതെന്നും എല്ലാവർക്കും അറിയണമെന്നും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
”എന്ത് ഗവൺമെൻ്റാണിത്? എൽഡിഎഫ് ഇങ്ങനെ ആയിക്കൂടാ. എന്ത് കൂട്ടുത്തരവാദിത്തമാണുള്ളത്?” എന്ന് ബിനോയ് വിശ്വം ചോദിച്ചു. പി.എം. ശ്രീയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ പത്രവാർത്തകളിലൂടെയല്ലാതെ അറിയിച്ചിട്ടില്ല. കേരളത്തിന് ലഭിച്ച വാഗ്ദാനങ്ങൾ എന്തെല്ലാമാണെന്നോ, ഉടമ്പടിയുടെ ഉള്ളടക്കം എന്താണെന്നോ സിപിഐയും മറ്റ് ഘടകകക്ഷികളും ഇരുട്ടിലാണ്. അഞ്ചോ പത്തോ പതിനഞ്ചോ വർഷം ഭരിക്കാനുള്ള ഉപാധിയായിട്ടല്ല കമ്യൂണിസ്റ്റ് പാർട്ടി എൽഡിഎഫിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![]()
