തിരുവനന്തപുരം: ഫ്ലാറ്റ് നിർമ്മാണം ഏഴ് വർഷത്തോളം വൈകിപ്പിച്ച നിർമ്മാതാക്കൾക്ക് കനത്ത തിരിച്ചടിയുമായി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ). തിരുവനന്തപുരം കുടപ്പനക്കുന്നിലെ ‘സ്പാരോ പാരഡൈസ്’ പ്രൊജക്ടിൽ ഫ്ലാറ്റ് വാങ്ങിയ യുകെ മലയാളികളായ ഡോ. ഉല്ലാസ് രാഘവൻ, ശകുന്തള പ്രഭാകരൻ എന്നിവർക്ക് 16.65% വാർഷിക പലിശ നൽകാൻ കെ-റെറ ഉത്തരവിട്ടു.
സ്പാരോ കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് ആൻഡ് കൺസൾട്ടൻസിക്കും അതിന്റെ പങ്കാളി ജഹാദ് എ മജീദിനുമെതിരെയാണ് ഉത്തരവ്. 1,765 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്ലാറ്റിനായി 1.02 കോടിയോളം രൂപയാണ് പരാതിക്കാർ നൽകിയിരുന്നത്.
ഉത്തരവിലെ പ്രധാന വിവരങ്ങൾ
പലിശ കണക്കാക്കുന്നത്: ഫ്ലാറ്റ് പൂർത്തിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത 2018 നവംബർ 30-ന് ശേഷമുള്ള ദിനമായ 2018 ഡിസംബർ 1 മുതൽ പലിശ കണക്കാക്കണം. ഇവർ നൽകിയ ആദ്യ അഡ്വാൻസ് തുകയായ ₹54.41 ലക്ഷത്തിനും അതിനുശേഷം ഘട്ടംഘട്ടമായി നൽകിയ തുകകൾക്കും ഫ്ലാറ്റ് കൈമാറുന്നതുവരെ ഈ പലിശ ബാധകമായിരിക്കും.
സമയപരിധി: ജൂലൈ 20-ലെ ഉത്തരവ് വന്ന് 60 ദിവസത്തിനകം പലിശ തുക നൽകണം. കൂടാതെ 6 മാസത്തിനകം ഫ്ലാറ്റും പൊതു സൗകര്യങ്ങളും പൂർത്തിയാക്കി തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് ഓക്യുപൻസി സർട്ടിഫിക്കറ്റ് (OC) നേടി ആധാരം രജിസ്റ്റർ ചെയ്തു നൽകണം.
ബിൽഡറുടെ വാദങ്ങൾ തള്ളി കെ-റെറ
നോട്ട് നിരോധനം, 2018-ലെയും 2019-ലെയും പ്രളയം, കോവിഡ് മഹാമാരി, തൊഴിലാളി ക്ഷാമം എന്നിവ ചൂണ്ടിക്കാട്ടിയാണ് നിർമ്മാതാക്കൾ കാലതാമസത്തെ ന്യായീകരിക്കാൻ ശ്രമിച്ചത്. എന്നാൽ ഏഴ് വർഷത്തിലധികം നീണ്ട കാലതാമസത്തിന് ഈ കാരണങ്ങൾ നിരത്താനാകില്ലെന്ന് കെ-റെറ വ്യക്തമാക്കി.
നിയമവിരുദ്ധ സമ്മർദ്ദം:
ഫ്ലാറ്റിന് ഓക്യുപൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപ് തന്നെ കൈവശമേറ്റെടുക്കാൻ ബിൽഡർ തങ്ങളെ സമ്മർദ്ദത്തിലാക്കിയെന്നും, പിന്നീട് വെള്ളത്തിനും വൈദ്യുതിക്കും അധിക തുക ആവശ്യപ്പെട്ടതായും പരാതിക്കാർ ചൂണ്ടിക്കാട്ടി. വിചാരണ അവസാനിച്ച ശേഷം 2025 ജൂലൈയിലാണ് ബിൽഡർ ഒസിക്ക് അപേക്ഷിച്ചതുപോലുമെന്നും, ഇത് പ്രൊജക്റ്റ് പൂർത്തിയായിരുന്നില്ല എന്നതിന് തെളിവാണെന്നും കെ-റെറ നിരീക്ഷിച്ചു.