കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വൻ രാഷ്ട്രീയ ഭൂകമ്പത്തിന് തിരികൊളുത്തിക്കൊണ്ട് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. വി.ഡി. സതീശനെ രാഷ്ട്രീയമായി തകർക്കാനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് അനുകൂലമായ തരംഗം സൃഷ്ടിക്കാനും കൊച്ചി കേന്ദ്രീകരിച്ച് വൻതോതിൽ പണമൊഴുക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രമുഖ വാർത്താ ചാനലുകൾക്കും ഓൺലൈൻ പോർട്ടലുകൾക്കുമായി കോടിക്കണക്കിന് രൂപയാണ് പിആർ ഏജൻസികൾ നല്‍കിയിരിക്കുന്നത്.
മാധ്യമങ്ങളെ വിലയ്ക്കെടുക്കാൻ കോടികള്‍
ദേശീയ തലത്തിൽ സ്വാധീനമുള്ള ഒരു പ്രമുഖ ചാനലിന് രണ്ട് കോടി രൂപയും, ‘മരംമുറി’ വിവാദങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞ കേരളത്തിലെ മറ്റൊരു പ്രമുഖ ചാനലിന് ഒന്നര കോടി രൂപയും പ്രതിഫലമായി നൽകിയെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇതിന് പുറമെ, സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും സതീശനെതിരെ പ്രചാരണം നടത്താൻ ചെറിയ പോർട്ടലുകൾക്ക് മൂവായിരം മുതൽ പതിനായിരം രൂപ വരെയാണ് ഓരോ വാർത്തയ്ക്കും ഓഫർ ചെയ്തിരിക്കുന്നത്.
സതീശനെതിരെ ‘സീക്രട്ട് പ്ലാൻ’
‘മുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ വി.ഡി. സതീശൻ പാർട്ടി വിടും’ എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കാനാണ് പിആർ ഏജൻസികൾ മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം. സതീശനെ ഹൈക്കമാൻഡിന് മുന്നിൽ അനഭിമതനാക്കുകയും അതുവഴി കേരള രാഷ്ട്രീയത്തിൽ കെ.സി. വേണുഗോപാലിന് സ്വീകാര്യത വർദ്ധിപ്പിക്കുകയുമാണ് ഈ നീക്കത്തിന് പിന്നിലെ തന്ത്രം. അടുത്ത 15 ദിവസത്തേക്ക് കെ.സി. വേണുഗോപാലിനെ വാഴ്ത്തിപ്പാടുന്ന വാർത്തകൾ മാത്രം നൽകണമെന്ന കരാറിലാണ് പല മാധ്യമങ്ങളും ഒപ്പിട്ടിരിക്കുന്നത്.
കൊച്ചി കേന്ദ്രീകരിച്ചുള്ള രഹസ്യ നീക്കങ്ങൾ
കെ.സി. വേണുഗോപാലിന്റെ സെക്രട്ടറിയും വിശ്വസ്തരായ രണ്ടുപേരാണ് കൊച്ചിയിലെത്തി മാധ്യമ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. പണം വിതരണം ചെയ്യുന്നതും വാർത്തകൾ തയ്യാറാക്കി നൽകുന്നതും ഇവരുടെ മേൽനോട്ടത്തിലാണ്. എന്നാൽ, വാർത്തകളുടെ ഉള്ളിലെ രാഷ്ട്രീയ ചതിക്കുഴികൾ മനസ്സിലാക്കിയ പല ഓൺലൈൻ മാധ്യമങ്ങളും ഈ ഓഫർ നിരസിച്ചതായാണ് അറിയുന്നത്.
ന്യൂസ് പോർട്ടലുകളുടെ ചുവടുമാറ്റം
നേരത്തെ വി.ഡി. സതീശനെ പിന്തുണച്ചിരുന്ന കേരളത്തിലെ ഒരു പ്രമുഖ വലതുപക്ഷ ഓൺലൈൻ ചാനലും ഉടമയും പിആർ ഏജൻസിയുടെ വലയിൽ വീണതായാണ് വിവരം. ലക്ഷക്കണക്കിന് രൂപയാണ് ഈ ചാനലിന് മാത്രമായി നൽകിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ പോർട്ടലിൽ വരുന്ന വാർത്തകൾ സതീശനെ വ്യക്തിഹത്യ ചെയ്യുന്നതും വേണുഗോപാലിനെ ഉയർത്തിക്കാട്ടുന്നതുമാണ്. ഇത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.