തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷനുകളുടെ കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വിമർശനം ശക്തമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന് പിന്നാലെ വ്യവസായ മന്ത്രി പി. രാജീവും ശമ്പളവും മുൻ എം.പി പെൻഷനും ഒരുമിച്ച് കൈപ്പറ്റുന്ന വിവരം പുറത്തുവന്നതോടെയാണിത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചകൾ കൊഴുക്കുന്നത്.

സത്യവാങ്മൂലത്തിലെ കണക്കുകൾ ഇങ്ങനെ
2009 മുതൽ 2015 വരെ രാജ്യസഭാംഗമായിരുന്ന പി. രാജീവ്, നിലവിൽ മന്ത്രിയെന്ന നിലയിലുള്ള ശമ്പളത്തോടൊപ്പം മുൻ എം.പി എന്ന നിലയിലുള്ള പെൻഷനും കൈപ്പറ്റുന്നുണ്ട്. കളമശ്ശേരിയിൽ നിന്ന് വീണ്ടും മത്സരിക്കുന്നതിന്റെ ഭാഗമായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്റെ മാസവരുമാനം അദ്ദേഹം വ്യക്തമാക്കുന്നത് ഇപ്രകാരമാണ്:
- മുൻ എം.പി പെൻഷൻ: ₹31,500/-
- മന്ത്രി എന്ന നിലയിലുള്ള ശമ്പളം: ₹51,008/-
- ആകെ മാസവരുമാനം: ₹82,508/-
മന്ത്രിയുടെ ശമ്പളഘടനയെക്കുറിച്ചും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. 2,000 രൂപ അടിസ്ഥാന ശമ്പളവും 49,008 രൂപ ഡി.എ-യും (DA) ചേർത്താണ് 51,008 രൂപ മന്ത്രിക്ക് ലഭിക്കുന്നത്.

’ഒറ്റ പെൻഷൻ’ നയവും വിരോധാഭാസവും
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനുകളും ഒരുമിച്ച് ലഭിച്ചിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ ‘ഒരു വ്യക്തിക്ക് ഒരു പെൻഷൻ’ എന്ന കർശന നിലപാട് സ്വീകരിക്കുകയും ഒന്നിലധികം പെൻഷനുകൾ വാങ്ങുന്നത് നിർത്തലാക്കുകയും ചെയ്തു.
സാധാരണക്കാർക്ക് അർഹമായ ക്ഷേമ പെൻഷനുകൾ വെട്ടിക്കുറയ്ക്കുമ്പോഴും, ഭരണസിരാകേന്ദ്രത്തിലിരിക്കുന്ന മന്ത്രിമാർ ശമ്പളവും പെൻഷനും ഒരുപോലെ ആസ്വദിക്കുന്നത് ധാർമ്മികമായി ശരിയല്ലെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ജനങ്ങളോട് മിതവ്യയം ഉപദേശിക്കുന്നവർ തന്നെ ഇരട്ടവരുമാനം കൈപ്പറ്റുന്നത് വിരോധാഭാസമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
![]()
