പാലാ: കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടത്തിന് പാലാ വീണ്ടും വേദിയാകുമ്പോൾ, കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണിക്ക് ഇത്തവണത്തെ പരീക്ഷണം അതിജീവനത്തിന്റേതാണ്. 2021-ലെ എൽ.ഡി.എഫ് തരംഗത്തിൽ പോലും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ജോസ് കെ. മാണിക്ക്, നിലവിലെ രാഷ്ട്രീയ സാഹചര്യം ഒട്ടും അനുകൂലമല്ലെന്നാണ് വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്.
ചരിത്രം ആവർത്തിക്കുമോ, തിരുത്തപ്പെടുമോ?
കെ.എം. മാണി എന്ന രാഷ്ട്രീയ അതികായന്റെ മരണശേഷം പാലാ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളാണ് പ്രകടമായത്.
- 2016: കെ.എം മാണിയോട് മാണി സി. കാപ്പൻ പരാജയപ്പെട്ടത് 4,703 വോട്ടുകൾക്ക്.
- 2019 (ഉപതെരഞ്ഞെടുപ്പ്): മാണിയുടെ വിയോഗത്തിന് പിന്നാലെ നടന്ന പോരാട്ടത്തിൽ 2,943 വോട്ടുകൾക്ക് കാപ്പൻ പാല പിടിച്ചെടുത്തു.
- 2021: ജോസ് കെ. മാണി ഇടതുപക്ഷത്തെത്തിയതോടെ കാപ്പൻ യു.ഡി.എഫിലെത്തി. ഫലം വന്നപ്പോൾ 15,378 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ കാപ്പൻ വിജയം ആവർത്തിച്ചു.
ഭരണവിരുദ്ധ വികാരം വില്ലനാകുമോ?
സംസ്ഥാനത്ത് നിലനിൽക്കുന്ന അതിശക്തമായ ഭരണവിരുദ്ധ വികാരം മൂലം കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി ആഘാതമുള്ള പരാജയമായിരിക്കും ജോസ് മോനെ കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മാണി സാറിന്റെ പുത്രൻ എന്ന പരിഗണനയേക്കാൾ, വികസനവും രാഷ്ട്രീയ നിലപാടുകളും ചർച്ചയാകുന്ന പാലായിൽ മാണി സി. കാപ്പന്റെ ജനകീയത ജോസ് കെ. മാണിക്ക് വലിയ വെല്ലുവിളിയാണ്.
”മാണിയുടെ പാലാ കാപ്പന്റെ പാലയായി മാറിയ കാഴ്ചയാണ് 2021-ൽ കണ്ടത്. ആ ആധിപത്യം ഇത്തവണ കൂടുതൽ കരുത്തോടെ തുടരാനാണ് സാധ്യത.”
പോരാട്ടം കടുക്കുന്നു
യു.ഡി.എഫ് പാളയത്തിൽ മാണി സി. കാപ്പൻ തന്റെ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണത്തെ 15,378 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ ഇരുപതിനായിരത്തിന് മുകളിൽ പോകുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. എന്നാൽ, നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ സകല അടവുകളും പയറ്റുകയാണ് ജോസ് കെ. മാണിയും സംഘവും.
![]()
