തിരുവനന്തപുരം: കേരളത്തിൽ ഭരണം മാറിയാലും അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് പാണൻമാർ. കെ .എം. എബ്രഹാം ഭരണമാറ്റത്തിന് ശേഷവും കസേരയിൽ തുടരുമെന്നാണ് തലസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിലെ സജീവ ചർച്ച. കിഫ്ബി ഉൾപ്പെടെയുള്ള സർക്കാരിന്റെ സ്വപ്ന പദ്ധതികളുടെ നട്ടെല്ല് എബ്രഹാമാണെന്നും, അദ്ദേഹം മാറിയാൽ പദ്ധതികൾ തകിടം മറിയുമെന്നുമാണ് പാണൻമാർ പ്രചരിപ്പിക്കുന്നത്. കിഫ് ബിയിൽ നിന്ന് നിരവധി പരസ്യങ്ങൾ പാണൻമാർ വഴി പലർക്കും ലഭിക്കുന്നുണ്ടെന്ന വാർത്തകളും അന്തരീക്ഷത്തിലുണ്ട്.
’എബ്രഹാം ഇല്ലെങ്കിൽ കിഫ്ബി തകരും’: പ്രചാരണം ശക്തം
യു.ഡി.എഫ് അധികാരത്തിൽ വന്നാലും കെ.എം. എബ്രഹാമിനെ മാറ്റിനിർത്താൻ കഴിയില്ലെന്നാണ് അർദ്ധരാത്രി 12 മണി വരെയുള്ള ‘സോഡാ സദസ്സുകളിലെ’ പാണൻമാരുടെ പ്രധാന സംസാരവിഷയം. കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായി സർക്കാർ ഉയർത്തിക്കാട്ടുന്ന കിഫ്ബിയുടെ ചുക്കാൻ പിടിക്കാൻ എബ്രഹാമിനോളം പോന്ന മറ്റൊരാളില്ലെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. യു.ഡി.എഫ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള പാണൻമാർ ഇതിനോടകം തന്നെ എബ്രഹാമിന് വേണ്ടി ചരടുവലികൾ തുടങ്ങിയതായാണ് വിവരം.
യു.ഡി.എഫ് ക്യാമ്പിലും പാണൻമാരുടെ പാട്ട്
എബ്രഹാമിനെ പ്രകീർത്തിച്ചുകൊണ്ട് യു.ഡി.എഫ് നേതാക്കളുടെ പടിക്കൽ എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. എന്നാൽ, ഈ അമിത സ്തുതിപാഠകരോട് ചില നേതാക്കൾ അല്പം കടുപ്പത്തിൽ തന്നെയാണ് പ്രതികരിക്കുന്നത്.
”എബ്രഹാമിന് എന്തെങ്കിലും സംഭവിച്ചാൽ കേരളം അറബിക്കടലിൽ താഴ്ന്നുപോകുമോ?”
എന്ന് ഒരു പ്രമുഖ യു.ഡി.എഫ് നേതാവ് തന്നെ ഈ ‘പാണൻമാരോട്’ തിരിച്ചു ചോദിച്ചതായാണ് പുറത്തുവരുന്ന വാർത്തകൾ. ഉദ്യോഗസ്ഥ മേധാവിത്വത്തോടുള്ള ചില രാഷ്ട്രീയ നേതാക്കളുടെ കടുത്ത അതൃപ്തിയാണ് ഈ ചോദ്യത്തിലൂടെ പുറത്തുവരുന്നത്.
![]()
