കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിനായി ബോർഡ് മുൻകൂറായി നൽകിയ രണ്ട് കോടി രൂപ ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ പിണറായി സർക്കാരും ദേവസ്വം മന്ത്രിയും കടുത്ത പ്രതിരോധത്തിലായി. സ്പോൺസർഷിപ്പ് പണം ഉപയോഗിച്ച് തുക തിരിച്ചടച്ചു എന്ന് നിയമസഭയിൽ മന്ത്രി വി.എൻ. വാസവൻ നൽകിയ മറുപടി ഇതോടെ പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
സഭയോട് അനാദരവ്; ഭക്തരോട് വഞ്ചന!
കഴിഞ്ഞ മാസം 28-ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുന്നിൽ ‘എല്ലാം ശുഭം’ എന്ന് വരുത്തിത്തീർക്കാനാണ് മന്ത്രി ശ്രമിച്ചത്. എന്നാൽ സ്പെഷ്യൽ കമ്മീഷണറുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാരിന്റെ കള്ളക്കളി പൊളിഞ്ഞു.
എവിടെ ആ 2 കോടി?: സ്പോൺസർമാർ തുക നൽകിയെന്നും ദേവസ്വത്തിന് പണം തിരികെ ലഭിച്ചെന്നുമാണ് മന്ത്രി സഭയിൽ പറഞ്ഞത്. എന്നാൽ ആരാണ് ഈ സ്പോൺസർമാരെന്നോ, എപ്പോഴാണ് പണം നൽകിയതെന്നോ ഉള്ള കാര്യത്തിൽ സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് ദുരൂഹതയാരോപിക്കുന്നു.
ഭക്ഷണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്: സാധാരണക്കാർക്ക് നൽകിയ ഭക്ഷണത്തിന്റെ കണക്കിൽ മാത്രമല്ല, വി.ഐ.പി ഏരിയയിൽ വിളമ്പിയ ഭക്ഷണത്തിന്റെ കാര്യത്തിലും വൻ ക്രമക്കേട് നടന്നു. രേഖകളില്ലാത്ത ലക്ഷങ്ങളാണ് ഭക്ഷണത്തിനായി ഒഴുക്കിയത്.
GST തട്ടിപ്പും കമ്മീഷൻ ഇടപാടും: ഹോട്ടൽ ബില്ലുകളിൽ പലതിലും ജി.എസ്.ടി നമ്പറുകളില്ല. സർക്കാരിന് ലഭിക്കേണ്ട ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അട്ടിമറിക്കാനായി ബോധപൂർവ്വം നടത്തിയ നീക്കമാണിതെന്ന് സംശയിക്കപ്പെടുന്നു.
![]()
