തിരുവനന്തപുരം: കേരളത്തിലെ ഐഎഎസ് തലപ്പത്തെ പോര് തെരുവിലേക്ക്. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ അതീവ ഗുരുതരമായ അഴിമതി ആരോപണങ്ങളും സ്വത്ത് വിവരങ്ങളും പരസ്യമാക്കി എൻ. പ്രശാന്ത് IAS വീണ്ടും രംഗത്ത്. ജയതിലക് സമർപ്പിച്ച സ്വത്ത് വിവരങ്ങൾ വ്യാജമാണെന്നും ഭരണകൂടത്തെ ഒരു രാഷ്ട്രീയ പാർട്ടി കണക്കെയാണ് അദ്ദേഹം കൊണ്ടുപോകുന്നതെന്നും പ്രശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.
“ഭരണ പരിഷ്കാരം എന്നാൽ ഫണ്ട് മുക്കലോ?”
ജയതിലകിന്റെ അഴിമതികളെ ചോദ്യം ചെയ്യുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നതാണ് ഇപ്പോഴത്തെ ലേറ്റസ്റ്റ് ഭരണപരിഷ്കാരമെന്ന് പ്രശാന്ത് പരിഹസിക്കുന്നു. സർക്കാരിനെ രാഷ്ട്രീയ പാർട്ടി കണക്കെ നടത്താൻ ഭരണഘടന അനുവദിക്കുന്നില്ലെന്നും, ഐഎഎസ് “കേഡർ” എന്നത് പാർട്ടി “കേഡറുമായി” പലർക്കും കൺഫ്യൂഷൻ ആയെന്നും അദ്ദേഹം കുറിച്ചു.
സ്വത്ത് വിവരം വ്യാജമെന്ന് ആരോപണം
ജയതിലക് 2025 ജനുവരിയിൽ സമർപ്പിച്ച സ്വത്ത് വിവരങ്ങൾ വ്യാജമാണെന്ന് തെളിവ് സഹിതം പരാതി നൽകിയിട്ട് മാസങ്ങളായിട്ടും നടപടി ഉണ്ടായില്ല. മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സർക്കാരിൽ ജോലി ചെയ്യുന്നത് ഒരു രാഷ്ട്രീയ പാർട്ടിയിലോ ക്ലബ്ബിലോ അംഗത്വം എടുക്കുന്ന പോലെയാണ് കരുതിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം, വ്യാജ സത്യവാങ്മൂലം സമർപ്പിക്കൽ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ ഓരോ വർഷവും ആവർത്തിക്കപ്പെടുകയാണെന്നും പ്രശാന്ത് ആരോപിക്കുന്നു.
”പച്ചയ്ക്ക് കള്ളം എഴുതി ഒപ്പിട്ട് സർക്കാരിൽ വീണ്ടും വീണ്ടും സമർപ്പിക്കുന്ന ഡോ. ജയതിലകിന്റെ ധൈര്യം എന്താണ്? അദ്ദേഹം കൈപ്പറ്റിയ പങ്ക് തൊടാതിരിക്കണമെങ്കിൽ അതിലും വലിയ പങ്ക് പറ്റിയവർ മുകളിൽ ഉണ്ടെന്ന് അനുമാനിക്കേണ്ടി വരും.” – എൻ. പ്രശാന്ത് ഐഎഎസ്
തെളിവുകൾ പബ്ലിക് ഡൊമൈനിൽ
ജയതിലകിന്റെ ഭൂമി ഇടപാടുകൾ, ബിസിനസ് കരാറുകൾ, ലീസ് എഗ്രിമെന്റുകൾ എന്നിവയുടെ രേഖകൾ റവന്യൂ വകുപ്പിലും രജിസ്ട്രേഷൻ വകുപ്പിലും ലഭ്യമാണെന്നും ഏത് സാധാരണക്കാരനും അക്ഷയ കേന്ദ്രങ്ങൾ വഴി ഇത് പരിശോധിക്കാവുന്നതാണെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. പബ്ലിക് ഡൊമൈനിലുള്ള ഈ രേഖകൾ പോലും ഒത്തുനോക്കാൻ കഴിവില്ലാത്തവരാണോ ഭരണപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു.
സത്യസന്ധരായ ജൂനിയർ ഉദ്യോഗസ്ഥർ പോലും “കോടികളല്ലേ ഉള്ളൂ, ഇത് ഇഷ്യൂ ആക്കണോ?” എന്ന് ചോദിക്കുന്ന രീതിയിലേക്ക് സർവീസ് സംസ്കാരം അധപതിച്ചുവെന്നും പ്രശാന്ത് കുറ്റപ്പെടുത്തി. ഈ വെളിപ്പെടുത്തലുകൾ കേരളത്തിലെ സിവിൽ സർവീസ് മേഖലയിൽ വലിയ ഭൂകമ്പത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.