തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ-മദ്യ ഗുണനിലവാരം പരിശോധിക്കേണ്ട തിരുവനന്തപുരം ഗവൺമെന്റ് അനലിസ്റ്റ് ലബോറട്ടറിയിൽ ജീവനക്കാരുടെ പരസ്യ മദ്യപാനവും ഗുരുതരമായ കൃത്യവിലോപവും. ക്രിസ്മസ് ആഘോഷത്തിന്റെ മറവിൽ ലാബിന്റെ സ്റ്റോർ റൂമിൽ നടന്ന മദ്യപാനത്തിന് ശേഷം, രണ്ട് ജീവനക്കാരെ ഓഫീസിനുള്ളിൽ പൂട്ടിയിട്ട് ഓഫീസ് അസിസ്റ്റന്റ് കടന്നുകളഞ്ഞു. പാതിരാത്രിയിൽ ബന്ധുക്കളെത്തി ഓഫീസ് തുറന്നാണ് അകപ്പെട്ടവരെ പുറത്തെത്തിച്ചത്.
അബോധാവസ്ഥയിൽ ജീവനക്കാരി
സീനിയർ ക്ലാർക്ക്, പാക്കർ, ഓഫീസ് അസിസ്റ്റന്റ് എന്നിവരുടെ നേതൃത്വത്തിൽ രാത്രി 11 മണി വരെയാണ് മദ്യപാന സദസ്സ് നീണ്ടുനിന്നത്. മദ്യം കലർന്ന വൈൻ കഴിച്ച് ലക്കുകെട്ട നിലയിലായ ഒരു വനിതാ ജീവനക്കാരിയെ അബോധാവസ്ഥയിലാണ് ബന്ധുക്കൾ വീട്ടിലേക്ക് കൊണ്ടുപോയത്. മദ്യത്തിന്റെ അളവ് പരിശോധിക്കേണ്ട ലാബിൽ തന്നെ ജീവനക്കാർ ഇത്തരത്തിൽ പെരുമാറിയത് വലിയ നാണക്കേടായിരിക്കുകയാണ്.
ദൃശ്യങ്ങൾ നശിപ്പിക്കാൻ നീക്കം
ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവരും ഉന്നത സ്വാധീനമുള്ളവരുമാണ് മദ്യപാനത്തിന് പിന്നിൽ. കൃത്യം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങളും രാത്രി 11 മണിക്ക് നടന്ന പഞ്ചിംഗ് രേഖകളും നശിപ്പിക്കാൻ ഉന്നതതലത്തിൽ ശ്രമം തുടങ്ങിക്കഴിഞ്ഞു. നിലവിൽ സംഭവത്തിൽ വിജിലൻസിനും രാഷ്ട്രീയ നേതൃത്വത്തിനും പരാതി ലഭിച്ചിട്ടുണ്ട്.
സ്പിരിറ്റ് ദുരുപയോഗം
ലാബിലെ പരിശോധനകൾക്കായി എത്തിക്കുന്ന 100% ശുദ്ധതയുള്ള ഈഥൈൽ ആൽക്കഹോളും റെക്റ്റിഫൈഡ് സ്പിരിറ്റും ജീവനക്കാർ മദ്യപിക്കാൻ ഉപയോഗിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ 10 വർഷമായി എക്‌സൈസ് വകുപ്പ് ഇവിടെ കൃത്യമായ സ്റ്റോക്ക് പരിശോധന നടത്തിയിട്ടില്ലെന്നത് വീഴ്ചയുടെ ആഴം കൂട്ടുന്നു.
![]()
