തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഗതാഗത നിയമങ്ങൾ നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തന്നെ അത് ലംഘിക്കുന്നോ? തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷിന്റെ ഔദ്യോഗിക വാഹനം ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി ഫുട്പാത്തിൽ പാർക്ക് ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തൈക്കാട് ശാസ്ത ക്ഷേത്രത്തിന് മുന്നിലെ തിരക്കേറിയ റോഡരികിലെ ഫുട്പാത്തിലാണ് മേയറുടെ കാർ പാർക്ക് ചെയ്തത്.
ജനുവരി 10 ശനിയാഴ്ച രാവിലെ 9.15 മുതലായിരുന്നു കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനം ഫുട്പാത്തിൽ കയറ്റിയിട്ടത്. ഏറെ തിരക്കുള്ള സമയത്ത് നടന്ന ഈ നിയമലംഘനം സാധാരണക്കാരെയും കാൽനടയാത്രക്കാരെയും ഒരുപോലെ വലച്ചു. എന്നാൽ സംഭവത്തിൽ ഇതുവരെ മോട്ടോർ വാഹന വകുപ്പ് (MVD) പിഴയടക്കമുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
സാധാരണക്കാർ ഇത്തരം നിയമലംഘനങ്ങൾ നടത്തുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമറകൾ വഴിയും മറ്റും നിമിഷങ്ങൾക്കുള്ളിൽ പിഴ ഈടാക്കുന്ന അധികൃതർ, മേയറുടെ കാര്യത്തിൽ മൗനം പാലിക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.
മേയർക്ക് നിയമങ്ങൾ ബാധകമല്ലേ എന്ന ചോദ്യവുമായി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പങ്കുവെക്കുന്നുണ്ട്. നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപടി എടുക്കേണ്ട നഗരപിതാവ് തന്നെ ഫുട്പാത്ത് കൈയേറുന്നത് അംഗീകരിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
![]()
