തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, തിരുവനന്തപുരം ജില്ലയിൽ കരുത്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി പോരാട്ടത്തിനൊരുങ്ങി യുഡിഎഫ്. പരിചയസമ്പന്നരെയും യുവരക്തങ്ങളെയും ഒരുപോലെ ഉൾപ്പെടുത്തിയുള്ളതാണ് യു ഡി എഫിൻ്റെ പ്രാഥമിക ലിസ്റ്റ്. ജില്ലയിലെ ഓരോ മണ്ഡലത്തിലും വിജയസാധ്യതയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഫൈനൽ ലിസ്റ്റാകും ഇതിൽ നിന്നും തയ്യാറാക്കുക.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാനും സിറ്റിംഗ് സീറ്റുകൾ നിലനിർത്താനുമായി വൻ നിര തന്നെയാണ് പട്ടികയിലുള്ളത്. കെ. മുരളീധരൻ, കെ. എസ്. ശബരിനാഥൻ, എം.എം. ഹസൻ തുടങ്ങിയ പ്രമുഖർ പട്ടികയിൽ ഇടംപിടിച്ചു. കൂടാതെ വി.എസ്. ശിവകുമാർ, പന്തളം സുധാകരൻ, വർക്കല കഹാർ, എം. വിൻസെൻ്റ്, എൻ. ശക്തൻ തുടങ്ങിയ മുതിർന്ന നേതാക്കളും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.
യുവത്വത്തിന് മുൻഗണന
യുവത്വത്തെയും സ്ത്രീകളെയും പരിഗണിച്ചുകൊണ്ടുള്ള പുതുമുഖങ്ങളുടെ നീണ്ട നിര തന്നെ പട്ടികയിലുണ്ട്. രമ്യാ ഹരിദാസ്, അഡ്വ. വീണ എസ്. നായർ, വൈഷ്ണ സുരേഷ്, ദീപ അനിൽ എന്നിവർ പ്രാഥമിക പട്ടികയിലുണ്ട്. കൂടാതെ ഡോ. എസ്. എസ്. ലാൽ, അഡ്വ. സി. ആർ. പ്രാണകുമാർ, ജെ. എസ്. അഖിൽ, നബീൽ കല്ലമ്പലം, എറിക് സ്റ്റീഫൻ തുടങ്ങിയവരും സാധ്യത പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
മറ്റു പ്രമുഖ സ്ഥാനാർത്ഥികൾ:
ശരത്ചന്ദ്ര പ്രസാദ്, കെ.എസ്. ഗോപകുമാർ, നെയ്യാറ്റിൻകര സനൽ, പാലോട് രവി, ബി.ആർ.എം. ഷഫീർ, ആനാട് ജയൻ, രമണി പി. നായർ, സുധീർ ഷാ പാലോട്, ഗോപു നെയ്യാർ, എം.ആർ. ബൈജു എന്നിവരും യുഡിഎഫ് സ്ഥാനാർത്ഥിത്വത്തിനായി പരിഗണിക്കപ്പെടുന്നവരിൽ ഉൾപ്പെടുന്നു.
ഘടകകക്ഷി നേതാക്കളായ സി.പി. ജോൺ, സനൽകുമാർ എന്നിവരും ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് മത്സരരംഗത്തുണ്ടാകുമെന്നാണ് റിപ്പോർട്ട്. വിജയസാധ്യത മാത്രം മാനദണ്ഡമാക്കി ഹൈക്കമാൻഡിൻ്റെ അംഗീകാരത്തോടെയാകും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
![]()
