തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്തും ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖയും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഉടനടി ഒഴിയണമെന്നാണ് ബിജെപി കൗൺസിലറായ ആർ. ശ്രീലേഖ ആവശ്യപ്പെട്ടിരിക്കുന്നത്. ഫോണിലൂടെയാണ് കൗൺസിലർ ഈ ആവശ്യം എംഎൽഎയെ അറിയിച്ചത്.
തനിക്ക് കൗൺസിലർ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് നിലവിലെ എംഎൽഎ ഓഫീസ് കെട്ടിടം വേണമെന്നാണ് ശ്രീലേഖയുടെ നിലപാട്. നിലവിൽ കോർപ്പറേഷൻ കൗൺസിൽ തീരുമാനപ്രകാരമാണ് വി.കെ പ്രശാന്തിന്റെ ഓഫീസ് ഈ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്നത്. അടുത്ത മാർച്ചിൽ മാത്രമാണ് ഈ കരാറിന്റെ കാലാവധി അവസാനിക്കുന്നത്.
തിരുവനന്തപുരം നഗരസഭയിൽ ബിജെപിക്ക് ഭൂരിപക്ഷമുള്ള വാർഡുകളിൽ ഇത്തരം നീക്കങ്ങൾ രാഷ്ട്രീയ വടംവലിയുടെ ഭാഗമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കൗൺസിലർക്ക് ഓഫീസ് അനുവദിക്കേണ്ടത് മേയറാണെന്നിരിക്കെ, കാലാവധി കഴിയും മുൻപ് എംഎൽഎയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന കൗൺസിൽ ഔദ്യോഗികമായി തീരുമാനമെടുത്താൽ എംഎൽഎയ്ക്ക് ഓഫീസ് മാറേണ്ടി വരും.
![]()
