തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിക്ക് കാരണം മുൻ മേയർ ആര്യ രാജേന്ദ്രന്റെ പ്രവർത്തന ശൈലിയാണെന്ന് ആരോപണവുമായി സി.പി.എം കൗൺസിൽ അംഗം ഗായത്രി ബാബു. ‘പാർട്ടിയെക്കാൾ വലുതാണ് താൻ എന്ന ഭാവമാണ്’ തോൽവിക്ക് വഴിവെച്ചതെന്നും, മുൻ മേയർ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഗായത്രി ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് ആര്യാ രാജേന്ദ്രൻ എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കിയെന്ന് ഗായത്രി ബാബു ആരോപിക്കുന്നു. അടിസ്ഥാനപരമായ വിഷയങ്ങൾ അവഗണിച്ചത് തിരിച്ചടിയുടെ ആക്കം കൂട്ടി. അധികാരപരമായ താഴ്ന്നവരോടുള്ള പുച്ഛമാണ് ആര്യ രാജേന്ദ്രൻ കാണിച്ചത്. സ്വന്തം കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി ഓഫീസ് മാറ്റിയെന്നും കൗൺസിൽ അംഗം വിമർശിച്ചു.
പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങൾ കേൾക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കിൽ തിരിച്ചടി ഇത്ര കനത്തിലാകുമായിരുന്നില്ലെന്നും ഗായത്രി ബാബു കൂട്ടിച്ചേർത്തു. അതേസമയം, ജനകീയ പ്രവർത്തനങ്ങളിലൂടെ വരും കാലം കോർപ്പറേഷൻ പാർട്ടി തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു. തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന ഗായത്രി ബാബുവിന്റെ വിമർശനം പാർട്ടിക്കുള്ളിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.
![]()
