കൊച്ചി: കേരളം ആകാംഷയോടെ കാത്തിരുന്ന നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി വെറുതെവിട്ടു. എന്നാൽ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നീണ്ട എട്ടുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ വിധി വരുന്നത്.
2017 ഫെബ്രുവരി 17-നാണ് കൊച്ചിയിൽ വെച്ച് പ്രമുഖ നടി ആക്രമിക്കപ്പെട്ടതും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതും. ക്വട്ടേഷൻ പ്രകാരം നടന്നു എന്ന് ആരോപിക്കപ്പെട്ട ഈ കേസിൽ, ഗൂഢാലോചനക്കുറ്റം ചുമത്തി ജൂലൈ മാസത്തിലാണ് നടൻ ദിലീപ് അറസ്റ്റിലായത്.
ഗൂഢാലോചന തെളിയിക്കാനായില്ല
കേസിലെ പ്രധാന വഴിത്തിരിവ് ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നതാണ്. ദിലീപിനെതിരായ തെളിവുകൾക്ക് മതിയായ സാധുത നൽകാൻ സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതേ തുടർന്ന് എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കി. ദിലീപിനെ കൂടാതെ, ഹോട്ടൽ വ്യവസായിയും സുഹൃത്തുമായ ശരത് ജി നായർ ഉൾപ്പെടെ മൂന്ന് പ്രതികളെക്കൂടി കോടതി വെറുതെവിട്ടിട്ടുണ്ട്.
ആറ് പ്രതികൾ കുറ്റക്കാർ
അതേസമയം, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പ്രതികളെ കോടതി കുറ്റക്കാരാണെന്ന് വിധിച്ചു.
കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ:
- സുനിൽ എൻഎസ് (പൾസർ സുനി): ഒന്നാം പ്രതി
- മാർട്ടിൻ ആന്റണി
- ബി മണികണ്ഠൻ
- വി പി വിജീഷ്
- എച്ച് സലിം
- പ്രദീപ്
മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
![]()
