കൊച്ചി: കേരളത്തിലെ ദേശീയപാത നിർമ്മാണത്തിലെ പാളിച്ചകൾ മൂലം തുടർച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി. നിർമ്മാണ പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഫ്ലക്സുകളും ഹോർഡിംഗുകളും വ്യാപകമായി സ്ഥാപിച്ചിരുന്നു. എന്നാൽ, നിർമ്മാണ തകരാറുകൾ കാരണമുണ്ടായ അപകട പരമ്പരകളെത്തുടർന്ന് ഈ ഫ്ലക്സുകൾ സംസ്ഥാന സർക്കാർ തന്നെ നീക്കം ചെയ്യേണ്ടി വന്നു.
ദേശീയപാതയുടെ ഉത്തരവാദിത്വം ദേശീയപാത അതോറിറ്റിക്കാണ് (NHAI) എന്ന് പറഞ്ഞ് മുഖ്യമന്ത്രിയും മന്ത്രി റിയാസും ഇപ്പോൾ കൈകഴുകാൻ ശ്രമിക്കുകയാണ്. എന്നാൽ, ഭരണഘടനയും നിലവിലുള്ള വിവിധ നിയമങ്ങളും പരിശോധിക്കുമ്പോൾ, സംസ്ഥാന സർക്കാരിന് ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല എന്ന് വ്യക്തമാവുകയാണ്.
ഭരണഘടനാപരമായ ബാധ്യതകൾ:
- ഭരണഘടന (അനുച്ഛേദം 21): ജീവിക്കാനുള്ള അവകാശം (Right to Life) എന്നത് സുരക്ഷിതവും മോട്ടോർവാഹനങ്ങൾ ഓടാൻ പറ്റുന്നതുമായ റോഡുകൾക്കും കാൽനടപ്പാതകൾക്കുമുള്ള അവകാശം കൂടിയാണ് എന്ന് സുപ്രീം കോടതിയുടെ റോഡ് സുരക്ഷാ കേസുകളിലെ വിധികൾ സ്ഥാപിക്കുന്നു. ദേശീയപാത യൂണിയൻ ലിസ്റ്റിൽ ആണെങ്കിലും, ‘പൊതു ക്രമം’ (Public Order), ‘പോലീസ്’, ‘റോഡ് സുരക്ഷാ നടപ്പാക്കൽ’ എന്നിവ സംസ്ഥാനത്തിന്റെ ചുമതലയാണ്. അതിനാൽ സുരക്ഷാ വിഷയങ്ങളിൽ സർക്കാരിന് കയ്യൊഴിയാനാകില്ല.
- ക്രിമിനൽ നിയമങ്ങൾ:
- ഭാരതീയ ന്യായ സംഹിത, 2023: അശ്രദ്ധമൂലം മരണമുണ്ടാക്കിയാൽ (S.106), ജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികൾക്ക് (S.125), പൊതുവഴിയിൽ അപകടമുണ്ടാക്കിയാൽ (S.285) തുടങ്ങിയ വകുപ്പുകൾ പ്രകാരം കോൺട്രാക്ടർമാർക്കും എഞ്ചിനീയർമാർക്കും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ FIR എടുക്കാം.
- CrPC, 1973 – S.133 (പൊതുശല്യം): അസ്ഥിരമായ മൺതിട്ടകൾ, വേലികെട്ടാത്ത കുഴികൾ, വെളിച്ചമില്ലാത്ത വഴിതിരിച്ചുവിടലുകൾ തുടങ്ങിയ അപകടകരമായ സാഹചര്യങ്ങൾ നീക്കം ചെയ്യാൻ ജില്ലാ/സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് NHAI അല്ലെങ്കിൽ കരാറുകാരോട്ത് ഉത്തരവിടാനാകും.
സുരക്ഷാ കാര്യങ്ങളിലെ സംസ്ഥാനത്തിന്റെ അധികാരങ്ങൾ:
- കേരള പോലീസ് ആക്ട്, 2011: അപകടങ്ങൾ ഒഴിവാക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പോലീസിന് പൊതുവായ കടമയുണ്ട്. സുരക്ഷിതമല്ലാത്ത ദേശീയപാതകളിൽ ഗതാഗതം നിയന്ത്രിക്കാനും, ബാരിക്കേഡുകൾ, സൈനേജുകൾ, ലൈറ്റിംഗ് എന്നിവ നിർബന്ധമാക്കാനും പോലീസിന് അധികാരമുണ്ട്.
- കേരള റോഡ് സുരക്ഷാ അതോറിറ്റി ആക്ട്, 2007: സംസ്ഥാന തലത്തിലുള്ള അതോറിറ്റിക്കും ജില്ലാ റോഡ് സുരക്ഷാ കൗൺസിലുകൾക്കും (കളക്ടർമാർ) സ്വതന്ത്ര സുരക്ഷാ ഓഡിറ്റ് ആവശ്യപ്പെടാനും തിരുത്തൽ നടപടികൾക്ക് NHAIക്ക് സമയപരിധി നിശ്ചയിക്കാനും നിരീക്ഷണത്തിനും അധികാരമുണ്ട്.
- മോട്ടോർ വെഹിക്കിൾസ് ആക്ട്, 1988: ദേശീയപാതകളിലാണെങ്കിൽ പോലും വേഗത നിയന്ത്രണം, ട്രാഫിക് നിയന്ത്രണം, സിഗ്നേജ് എന്നിവ നടപ്പിലാക്കുന്നത് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഗതാഗത വകുപ്പും പോലീസുമാണ്.
നിർമ്മാണ സൈറ്റുകളിലെ സുരക്ഷാ ഉറപ്പുവരുത്താൻ BOCW നിയമം, 1996 പ്രകാരം തൊഴിൽ വകുപ്പിനും, ഹൈവേ സുരക്ഷയ്ക്ക് കേരള ഹൈവേ പ്രൊട്ടക്ഷൻ ആക്ട്, 1999 പ്രകാരം കളക്ടർ/പിഡബ്ല്യുഡി വകുപ്പിനും, പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ ദുരന്ത നിവാരണ നിയമം, 2005 പ്രകാരം കളക്ടർ അധ്യക്ഷനായ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിക്കും ശക്തമായ ഇടപെടലുകൾ നടത്താനാകും.
അപകടങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകാതെ, ദേശീയപാതകളിലെ സുരക്ഷാ പ്രശ്നങ്ങളിൽ നിയമപരവും ഭരണഘടനാപരവുമായ ബാധ്യത ഏറ്റെടുത്ത് സംസ്ഥാന സർക്കാർ ഉടൻ ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം.
![]()
