തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത തുടർച്ചയായി തകർന്നു വീഴുന്നതിന് പിന്നിൽ വൻ അഴിമതിയും ഗുരുതരമായ എൻജിനീയറിങ്ങ് പിഴവുകളുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ദേശീയപാത നിർമ്മാണത്തിൻ്റെ ക്രെഡിറ്റ് ഏറ്റെടുത്ത് റീൽസ് ഇട്ട് ആഘോഷമാക്കുന്നവർ അപകടങ്ങളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായുള്ള അപകടങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാവുകയാണ്. സുരക്ഷാ ക്രമീകരണങ്ങളൊന്നും പാലിക്കാതെയാണ് പലയിടത്തും നിർമ്മാണം പുരോഗമിക്കുന്നത്. അടുത്തിടെ ആലപ്പുഴയിൽ ഗർഡർ ഇളകി വീണ് ഒരാൾ മരിച്ചിരുന്നു. ഇതിന് പിന്നാലെ കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ ഭിത്തി തകർന്നു വീഴുകയും സർവീസ് റോഡ് ഇടിഞ്ഞ് താഴുകയും ചെയ്തു. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവിടെ ആളപായം ഒഴിവായത്.
കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതാ നിർമ്മാണത്തിൽ വലിയ അപാകതകളുണ്ടെന്നും ഈ വിഷയം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ദേശീയപാത അതോറിറ്റിയുടെയും ശ്രദ്ധയിൽ പലതവണ കൊണ്ടുവന്നതാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് ഉടനീളം ദേശീയപാത തകർന്നു വീണിട്ടും കേരള സർക്കാരിന് മാത്രം ഒരു പരാതിയുമില്ലാത്തത് ദുരൂഹമാണ്. അപകടം ഉണ്ടാകുമ്പോൾ മാത്രം ഇടപെട്ടിട്ട് കാര്യമില്ല. ദേശീയപാത നിർമ്മാണത്തിൻ്റെ ക്രെഡിറ്റ് എടുക്കുന്നവരും റീൽസ് ഇട്ട് ആഘോഷമാക്കുന്നവരും അപകടത്തിൻ്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം, അദ്ദേഹം പറഞ്ഞു.
തകർന്നു വീഴാത്ത പാലാരിവട്ടം പാലത്തെ ‘പഞ്ചവടിപ്പാലമെന്ന്’ അധിക്ഷേപിച്ചവരാണ് ഇപ്പോൾ ദേശീയപാത തകർന്നു വീഴുന്നതിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് പറയുന്നത്. ദേശീയപാതയിലെ അഴിമതി നിർമ്മിതികളാണ് ഓരോ ദിവസവും തകർന്നു വീഴുന്നത്.
ദേശീയപാത നിർമ്മാണത്തിൻ്റെ മറവിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പങ്കുണ്ട്. എൻജീനീയറിങ്ങ് പിഴവുകൾ പരിശോധിക്കാനും അഴിമതി പുറത്ത് കൊണ്ടുവരാനും അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാകണമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
![]()
