കോഴിക്കോട്: കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും രാഹുൽ വിഷയം കത്തുന്നു. ഭരണം ലക്ഷ്യമിടുന്നുണ്ടെങ്കിൽ, ചില നേതാക്കളുടെ ‘മാങ്കൂട്ടം’ മനോഭാവം ഒഴിവാക്കണമെന്നും, രണ്ടും ഒരുമിച്ച് നടക്കില്ലെന്നും മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായമുയരുന്നു. രാഹുലിനെതിരെ എത്രയും പെട്ടെന്ന് പുറത്താക്കൽ നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നത്.
ആദ്യഘട്ടത്തിലെ സസ്‌പെൻഷൻ നടപടി ശരിയായിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ പുറത്താക്കൽ മാത്രമാണ് ഏക പോംവഴിയെന്നും, ഈ വിഷയത്തിൽ ഇനിയും വെള്ളപൂശാൻ ശ്രമിച്ചാൽ നാല് മാസം കഴിഞ്ഞ് പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാകുന്നത് കാണേണ്ടി വരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.
വി.ഡി. സതീശൻ നിലപാട് ശരി:
രാഹുൽ പലതവണ തന്റെ രാഷ്ട്രീയപരമായ ‘വളർച്ചയില്ലായ്മ’ (Maturity) തെളിയിച്ചിട്ടുണ്ടെന്ന് നേതാക്കൾ കുറ്റപ്പെടുത്തുന്നു. നിലമ്പൂരിൽ അൻവറിനെ ഒഴിവാക്കാൻ യു.ഡി.എഫ്. തീരുമാനിച്ച ശേഷം, പാതിരാത്രിയിൽ രാഹുൽ അൻവറിന്റെ വീട്ടിലെത്തി രഹസ്യ ചർച്ച നടത്തിയത് കയ്യോടെ പിടിക്കപ്പെട്ടു. ഇത് രാഹുലിന്റെ പക്വതയില്ലായ്മയാണ് വ്യക്തമാക്കിയത്.
അൻവറിനെ ഒഴിവാക്കാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടിനെതിരെ കോൺഗ്രസിനകത്തെ ഒരു കൂട്ടം നേതാക്കൾ ശക്തമായ വിമർശനം ഉയർത്തിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സതീശന്റെ നിലപാടാണ് ശരിയെന്ന് തെളിഞ്ഞു.
രാഹുൽ വിഷയത്തിലും സമാനമായ സാഹചര്യമാണ്. രാഹുലിനെതിരെ ശക്തമായ നിലപാടെടുത്ത സതീശന്റെ കൂടെ രമേശ് ചെന്നിത്തലയും കെ. മുരളീധരനും മാത്രമാണ് ഉറച്ചുനിന്നത്. ബാക്കിയെല്ലാവരും അഴകൊഴമ്പൻ സമീപനം സ്വീകരിച്ചു. ഈ അഴകൊഴമ്പൻ സമീപനമാണ് രാഹുൽ വിഷയത്തിൽ കോൺഗ്രസിനെതിരെ വിമർശനം ഉയരാൻ കാരണം. കെ.പി.സി.സി. പ്രസിഡന്റിനെ പോലും ഹൈജാക്ക് ചെയ്ത് ചിലർ രാഹുലിന് പരസ്യ പിന്തുണ നൽകിയിട്ടും, സതീശൻ തന്റെ നിലപാടിൽ ഉറച്ചുനിന്നു. സതീശൻ്റെ നിലപാടാണ് ശരിയെന്ന് അവർക്കും ഇപ്പോൾ സമ്മതിക്കേണ്ടി വരുന്നു.
![]()
