കാഞ്ചീപുരം: കരൂർ ദുരന്തത്തിന് ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. “ഞാൻ ചുമ്മാതെ ഒന്നും പറയാറില്ല, ഒരു കാര്യം പറഞ്ഞാൽ അത് ചെയ്യാതെ പോവുകയുമില്ല” എന്ന തന്റെ പ്രശസ്തമായ ഡയലോഗ് ആവർത്തിച്ചുകൊണ്ടാണ് കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് കത്തിക്കയറിയത്.
സംസ്ഥാനത്തെ ഭരണകക്ഷിയായ ഡി.എം.കെയ്‌ക്കെതിരെ കടുത്ത ഭാഷയിലാണ് ടി.വി.കെ. പ്രസിഡന്റ് വിമർശനമുന്നയിച്ചത്. ഡി.എം.കെയുടെ നയം ‘കൊള്ളയാണ്’ എന്ന് തുറന്നടിച്ച വിജയ്, തനിക്കെതിരെ നിലപാടെടുക്കുന്നവർ ഭാവിയിൽ ദുഃഖിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
സാമൂഹിക നീതിക്കായി പോരാട്ടം
അധികാരത്തിലെത്തിയാൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളും വിജയ് ചടങ്ങിൽ പ്രഖ്യാപിച്ചു. എല്ലാവർക്കും വീട് നൽകുമെന്നും എല്ലാ വീട്ടിലും സ്ഥിരവരുമാനമുള്ള ഒരാളെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. “തന്റെ പോരാട്ടം സാമൂഹിക നീതിക്കുവേണ്ടിയാണ്” എന്ന് വ്യക്തമാക്കിയ വിജയ്, കർഷകരുടെ വിഷയങ്ങളും ഉയർത്തിക്കാട്ടി.
”ഞാൻ രാഷ്ട്രീയത്തിൽ വന്നത് ജനങ്ങൾക്ക് നല്ല കാര്യങ്ങൾ ചെയ്യാനാണ്. മറ്റ് അജൻഡകളൊന്നുമില്ല. ജനങ്ങൾക്ക് അത് നല്ലതുപോലെ അറിയാം,” വിജയ് പ്രസംഗിച്ചു.
57 ദിവസത്തെ ഇടവേളയ്ക്ക് ശേഷം
സെപ്റ്റംബർ 27 ന് കരൂരിൽ വിജയ് നടത്തിയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തെത്തുടർന്ന് 57 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. പാർട്ടി നൽകിയ ക്യുആർ കോഡ് തിരിച്ചറിയൽ കാർഡുകളുള്ള രജിസ്റ്റർ ചെയ്ത 2,000 പേർക്ക് മാത്രമായിരുന്നു കാഞ്ചീപുരത്തെ പരിപാടിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
നേരത്തെ, ഡിസംബർ 4 ന് സേലത്ത് പൊതുയോഗം നടത്താൻ അനുമതി തേടിയിരുന്നെങ്കിലും കാർത്തിക ഉത്സവത്തിന്റെ തിരക്ക് ചൂണ്ടിക്കാട്ടി പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
![]()
