തൃശൂർ : മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും വിശ്വസ്തനുമായ കെ. ജെ. ജോജു തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നു. തൃശൂർ ജില്ലയിലെ പുതുക്കാട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡായ കുറുമാലിയിലാണ് കൈപ്പത്തി ചിഹ്നത്തിൽ ജോജു മത്സരിക്കുന്നത്.
തൃശൂർ ജില്ലാ മൈനോരിറ്റി കോൺഗ്രസ് ചെയർമാൻ കൂടിയായ കെ. ജെ. ജോജു, കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തീപ്പൊരി പ്രാസംഗികൻ എന്ന നിലയിൽ ശ്രദ്ധേയനായ ജോജു മന്ത്രി. പി.പി. ജോർജിൻ്റെ പേഴ്സണൽ സ്റ്റാഫിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കെ.പി.സി.സി. പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ തൃശൂരിൽ എത്തിയ ചെന്നിത്തല ജോജുവിനെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കുകയായിരുന്നു. കെ.പി . സി.സി. ഓഫീസിലെ വിശ്വസ്തനായി പ്രവർത്തിച്ച ജോജു പിന്നീട് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പേഴ്സണൽ സ്റ്റാഫിൽ തുടർന്നു.
സൗഹൃദ രാഷ്ട്രീയത്തിന്റെ സൗമ്യ മുഖമായി അറിയപ്പെടുന്ന കെ. ജെ. ജോജു, രാഷ്ട്രീയ എതിരാളികൾക്ക് പോലും പ്രിയങ്കരനാണ്. ചെന്നിത്തലയുടെ വിശ്വസ്തൻ സ്വന്തം തട്ടകത്തിൽ മത്സരിക്കാൻ ഇറങ്ങുന്നത് പുതുക്കാട് പഞ്ചായത്തിൽ കോൺഗ്രസിന് വലിയ ആത്മവിശ്വാസം നൽകിയിരിക്കുകയാണ്.