തിരുവനന്തപുരം: സി.പി.എം. നേതാവ് ഇ.പി. ജയരാജൻ ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ ബി.ജെ.പി. ദേശീയ നേതൃത്വം ഇതിന് താൽപര്യപ്പെട്ടില്ലെന്നും ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തി. ജയരാജന്റെ ആത്മകഥയിലെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഈ നിർണ്ണായക കാര്യം വ്യക്തമാക്കിയത്.
ബി.ജെ.പി. പ്രവേശനം ചർച്ച ചെയ്യുന്നതിനായി ഇ.പി. ജയരാജൻ ബി.ജെ.പി. നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. സി.പി.എം വിട്ട് വരാൻ ജയരാജൻ തയ്യാറായെങ്കിലും ദേശീയ നേതൃത്വം അദ്ദേഹത്തെ പാർട്ടിയിൽ എടുക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.
ബി.ജെ.പി. പ്രവേശനം ചർച്ച ചെയ്യാനാണ് ഇ.പി. പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു. ‘ഇത്തരക്കാർക്ക് പറ്റിയ പാർട്ടിയല്ല ബി.ജെ.പി’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇ.പി ജയരാജൻ്റെ ആത്മകഥയായ ‘ഇതാണെന്റെ ജീവിതം’ തിങ്കളാഴ്ച പുറത്തിറങ്ങിയതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയുടെ ഈ തുറന്നുപറച്ചിൽ. ബി.ജെ.പിക്കെതിരെ ചില വെളിപ്പെടുത്തലുകൾ ജയരാജൻ ആത്മകഥയിൽ നടത്തിയിരുന്നു. ദല്ലാൾ നന്ദകുമാറിനൊപ്പം പ്രകാശ് ജാവദേക്കർ തന്നെ അവിചാരിതമായി വന്നു കണ്ടു എന്നും, മകനെ ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ വിളിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനായിരിക്കാം ശ്രമമെന്നും ജയരാജൻ പറയുന്നു. ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ്, ബി.ജെ.പി. പ്രവേശനം നിഷേധിക്കപ്പെട്ടതിലുള്ള അതൃപ്തിയാകാം ജയരാജന്റെ നിലപാടുമാറ്റത്തിന് കാരണമെന്ന് സൂചന നൽകി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്.
![]()
