തിരുവനന്തപുരം: ഉപരാഷ്ട്രപതിയെ സ്വീകരിക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഉന്നത ഉദ്യോഗസ്ഥ സംഘത്തിന് വിഐപി മുറി തുറന്നുനൽകുന്നത് സംബന്ധിച്ച് സുരക്ഷാ ചുമതല വഹിച്ചിരുന്ന സിആർപിഎഫ് (CRPF) അംഗങ്ങളുമായി തർക്കം. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അടക്കമുള്ളവരാണ് വിഐപി മുറി തുറന്നുനൽകാത്തതിനെ തുടർന്ന് അൽപനേരം കാത്തുനിൽക്കേണ്ടി വന്നത്.
വിഐപി മുറി തുറന്നുനൽകാൻ ചീഫ് സെക്രട്ടറി ഡോ. എ . ജയതിലക് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാച്ചുമതലയുണ്ടായിരുന്ന സിആർപിഎഫ് അംഗങ്ങൾ അനുമതി നൽകാൻ തയ്യാറായില്ല. സാധാരണയായി വിശിഷ്ട വ്യക്തികൾ സംസ്ഥാനത്ത് എത്തുമ്പോൾ അവരെ സ്വീകരിക്കാനെത്തുന്ന ജനപ്രതിനിധികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും കാത്തിരിക്കാനായി വിഐപി മുറി തുറന്നുനൽകാറുണ്ട്. എന്നാൽ ഈ കീഴ് വഴക്കം ഇവിടെ പാലിക്കപ്പെട്ടില്ല.
മുറി തുറക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർക്ക് കുറച്ചുസമയം പുറത്ത് കാത്തുനിൽക്കേണ്ടിവന്നു. പിന്നീട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ, എം.പി. ജോൺ ബ്രിട്ടാസ്, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവർ എത്തിയതിനു തൊട്ടുമുമ്പാണ് വിഐപി മുറി തുറന്നുനൽകാൻ സിആർപിഎഫ് തയ്യാറായത്.
തുടർന്ന് മന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. ഉപരാഷ്ട്രപതി ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് പോയശേഷം തിരികെ വിമാനത്താവളത്തിലെത്തിയപ്പോൾ സ്വീകരിക്കാനായി ചീഫ് സെക്രട്ടറി ഉണ്ടായിരുന്നില്ല. എന്നാൽ മേയർ ആര്യ രാജേന്ദ്രൻ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.