തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിൽ, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) 25 കോടി രൂപയുടെ ധൂർത്തടിച്ച് സിൽവർ ജൂബിലി ആഘോഷത്തിനൊരുങ്ങുന്നു. നവംബർ 3, 4 തീയതികളിൽ തിരുവനന്തപുരത്ത് വെച്ചാണ് ആഘോഷ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്.
ആകെ 25 കോടി രൂപയാണ് ആഘോഷത്തിനായി കിഫ്ബി നീക്കിവെച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത് മാധ്യമങ്ങൾക്കുള്ള പരസ്യങ്ങൾക്കാണ്; 10 കോടിയോളം രൂപ ഇതിനായി മാറ്റി വെച്ചിരിക്കുന്നു. പ്രശസ്ത ഗായിക റിമി ടോമിയുടെ ഗാനമേള അടക്കമുള്ള വിനോദ പരിപാടികൾക്കും മറ്റ് ചെലവുകൾക്കുമായി 7.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
‘പ്രായക്കുറവി’ൻ്റെ ആഘോഷം:
1999 നവംബർ 11-നായിരുന്നു കിഫ്ബിയുടെ ജനനം. സ്വാഭാവികമായും 2024 നവംബറിൽ ആഘോഷിക്കേണ്ട സിൽവർ ജൂബിലി (25 വർഷം) ആണ് ഇപ്പോൾ, 26 വയസ്സ് പൂർത്തിയാക്കിയ ശേഷം ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പ്രായം കൂടുന്തോറും പ്രായം കുറച്ച് പറയുന്നതിന് സമാനമാണ് കിഫ്ബിയുടെ ഈ ’25-ാം വർഷ’ ആഘോഷമെന്ന വിമർശനം ശക്തമാണ്.
നേരത്തെ, 2025-ന്റെ തുടക്കത്തിൽ ആഘോഷിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കിഫ്ബി സിഇഒ കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്ന് പരിപാടികൾ മാറ്റിവെക്കുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം സിബിഐ കേസെടുത്തതാണ് ആഘോഷങ്ങൾക്ക് തടസ്സമായത്.
മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. എന്നാൽ, മുൻകൂർ പ്രോസിക്യൂഷൻ അനുമതിയില്ലാതെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന കെ.എം. എബ്രഹാമിന്റെ വാദത്തെ തുടർന്ന് സുപ്രീം കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു.
നിയമക്കുരുക്കുകൾ താത്കാലികമായി കെട്ടടങ്ങിയതോടെ, കിഫ്ബി സിൽവർ ജൂബിലി ആഘോഷിക്കാനുള്ള ഫയൽ കെ.എം. എബ്രഹാം വീണ്ടും പരിഗണിക്കുകയായിരുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ പരിപാടികൾ പ്രഖ്യാപിക്കും.
![]()
