തിരുവനന്തപുരം / സിഡ്നി:
ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള വിസ അവസാന നിമിഷത്തിലും ലഭിക്കാത്തതിനെ തുടർന്ന് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ പങ്കെടുക്കേണ്ടിയിരുന്ന സിഡ്നി ഷോ മാറ്റിവെച്ചു. സംഭവത്തിൽ ഏറെ നിരാശയും സങ്കടവും രേഖപ്പെടുത്തിയ താരം പ്രേക്ഷകരോട് വിഡിയോ സന്ദേശത്തിലൂടെ ആത്മാർത്ഥമായി ക്ഷമ ചോദിച്ചു.
ഷോയിൽ പങ്കെടുക്കേണ്ട മറ്റു പ്രമുഖ താരങ്ങളായ ഗായിക കെ.എസ്. ചിത്ര, നടൻ മനോജ് കെ. ജയൻ തുടങ്ങിയവരെല്ലാം നേരത്തെ തന്നെ ഓസ്‌ട്രേലിയയിൽ എത്തിച്ചേർന്നിരുന്നു. എന്നാൽ, മോഹൻലാലിന് മാത്രം സാങ്കേതികപരമായ കാരണങ്ങളാൽ വിസ അനുവദിച്ചു കിട്ടാത്തതാണ് അവസാന നിമിഷം പരിപാടി മാറ്റിവെക്കാൻ കാരണമായത്. വിസ പ്രതിസന്ധി പരിഹരിക്കാൻ സംഘാടകർ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പ്രേക്ഷകരോട് മോഹൻലാൽ പറഞ്ഞത്:
”വളരെ സങ്കടകരമായ അവസ്ഥയിലാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. സാങ്കേതിക പിഴവാണോ അതോ ക്ലറിക്കൽ മിസ്റ്റേക്കാണോ എന്നറിയില്ല, എന്താണെന്ന് അതിന്റെ കൂടുതൽ കാര്യങ്ങളിലേക്ക് ഞാൻ പോകുന്നില്ല. ഇതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം എന്റെ കുറ്റമായി തന്നെ ഞാൻ ഏറ്റെടുക്കുന്നു. എനിക്ക് വരാൻ പറ്റിയില്ല. ഞാൻ ഒഴികെ ബാക്കിയെല്ലാവരും അവിടെ എത്തിയിട്ടുണ്ട്. എന്താണ് പറയേണ്ടതെന്ന് അറിയില്ല, ആത്മാർത്ഥമായി ഞാൻ ക്ഷമ ചോദിക്കുന്നു.”
ഇന്ത്യയിൽ നിന്നുള്ള ഒരു നടൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സ്റ്റേജ് ഷോകൾ ചെയ്തിട്ടുള്ളത് താനായിരിക്കുമെന്നും, പ്രേക്ഷകർക്ക് മുന്നിൽ ഏറ്റവും മികച്ച ഒരു കോൺസെപ്റ്റുമായി എത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ തടസ്സപ്പെട്ട ഈ ഷോ റദ്ദാക്കിയിട്ടില്ലെന്നും മറ്റൊരു അനുയോജ്യമായ തിയതിയിൽ കൂടുതൽ മനോഹരമായി സംഘടിപ്പിക്കുമെന്നും സംഘാടകരും മോഹൻലാലും വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ തിയതി ഉടൻ തന്നെ അറിയിക്കും.
