നയാഗ്ര-ഓൺ-ദി-ലേക്ക്, കാനഡ: ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയം നേടി ഇന്ത്യയുടെ കൗമാര താരം അനാഹത് സിങ്. ലോക ജൂനിയർ സ്ക്വാഷ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ നേട്ടമാണ് 18 കാരിയായ അനാഹത് സ്വന്തമാക്കിയത്.
കാനഡയിലെ ഒന്റാറിയോയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഈജിപ്റ്റിന്റെ രണ്ടാം സീഡ് താരം റുഖയ്യ സലീമിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (11-3, 11-7, 11-9) കീഴടക്കിയാണ് ഒന്നാം സീഡായ അനാഹത് സ്വർണം അണിഞ്ഞത്.
മത്സരത്തിന്റെ തുടക്കം മുതൽ പൂർണ്ണ ആധിപത്യം പുലർത്തിയ അനാഹത് ആദ്യ ഗെയിം 11-3 എന്ന സ്‌കോറിന് എളുപ്പത്തിൽ സ്വന്തമാക്കി. രണ്ടാം ഗെയിമിൽ റുഖയ്യ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും 11-7 ന് അനാഹത് ഗെയിം പോക്കറ്റിലാക്കി. മൂന്നാം ഗെയിമിൽ ഒരു ഘട്ടത്തിൽ 6-8 ന് പിന്നിലായിരുന്നെങ്കിലും, ശക്തമായ സമ്മർദ്ദത്തെ അതിജീവിച്ച് 11-9 ന് ഗെയിമും മത്സരവും അനാഹത് സ്വന്തമാക്കുകയായിരുന്നു.
ഈ വിജയത്തോടെ 2011 മുതൽ തുടർച്ചയായി 13 പതിപ്പുകളിൽ പെൺകുട്ടികളുടെ സിംഗിൾസിൽ ഈജിപ്ഷ്യൻ താരങ്ങൾ പുലർത്തിയിരുന്ന ആധിപത്യത്തിനാണ് അനാഹത് വിരാമമിട്ടത്.
2010-ൽ അമേരിക്കയുടെ അമാൻഡ സോബിക്ക് ശേഷം ഈ കിരീടം നേടുന്ന ആദ്യ ഈജിപ്ത് ഇതര താരം കൂടിയാണ് അനാഹത്. 2005-ൽ ജോഷ്ന ചിന്നപ്പ റണ്ണറപ്പായതായിരുന്നു ഇതിനുമുമ്പ് ഈ ടൂർണമെന്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം.