ബംഗളൂരു: മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഔദ്യോഗികമായി രാജി സമർപ്പിച്ചു. തന്റെ പിൻഗാമിയായി നിശ്ചയിക്കപ്പെട്ട ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനൊപ്പം രാജ്ഭവനിലെത്തിയ അദ്ദേഹം ഗവർണറുടെ സ്പെഷ്യൽ സെക്രട്ടറിക്ക് രാജിപത്രം കൈമാറി. ഗവർണർ താവർചന്ദ് ഗെലോട്ട് സംസ്ഥാനത്തില്ലാത്തതിനാലാണ് സെക്രട്ടറി രാജി സ്വീകരിച്ചത്.
വ്യാഴാഴ്ച രാവിലെ ബംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന നിർണായകമായ പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ രാജി പ്രഖ്യാപനം മന്ത്രിസഭാംഗങ്ങളെ അറിയിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് താൻ സ്ഥാനമൊഴിയുന്നതെന്നും പാർട്ടി തീരുമാനത്തെ പൂർണ്ണമായി മാനിക്കുന്നുവെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.
പ്രഭാതഭക്ഷണത്തിന് ശേഷം കന്നഡ രാഷ്ട്രീയത്തിലെ ഇരുധ്രുവങ്ങളായ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ഒരുമിച്ചുള്ള ചിത്രങ്ങൾ കർണാടക കോൺഗ്രസ് പുറത്തുവിട്ടു. “ഒറ്റക്കെട്ടായി മുന്നോട്ട്, ഇതാണ് ഞങ്ങളുടെ ശക്തി” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങളിൽ, സിദ്ധരാമയ്യയുടെ അനുഗ്രഹം വാങ്ങുന്ന ഡി.കെ ശിവകുമാറിനെ കാണാം. ഇത് പാർട്ടിയിലെ സുഗമമായ ഭരണമാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഹൈക്കമാൻഡ് ഉണ്ടാക്കിയ അധികാരവികേന്ദ്രീകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. കഴിഞ്ഞ 48 മണിക്കൂറായി ഡൽഹിയിൽ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണ് സിദ്ധരാമയ്യയെ അനുനയിപ്പിച്ചത്. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും ദേശീയ തലത്തിൽ ഒബിസി കമ്മിറ്റിയുടെ ചുമതലയും, അദ്ദേഹത്തിന്റെ മകൻ യതീന്ദ്രയ്ക്ക് കർണാടക മന്ത്രിസഭയിൽ സ്ഥാനവും വാഗ്ദാനം ചെയ്തതായാണ് വിവരം.
പ്രഖ്യാപനത്തിന് പിന്നാലെ ബംഗളൂരുവിൽ ഡി.കെ ശിവകുമാറിന്റെ അനുയായികൾ മധുരപലഹാരങ്ങൾ വിതരണം ചെയ്ത് ആഘോഷങ്ങൾ ആരംഭിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം (CLP) ഡി.കെ ശിവകുമാറിനെ പുതിയ മുഖ്യമന്ത്രിയായി ഔദ്യോഗികമായി തിരഞ്ഞെടുക്കും.