ന്യൂഡൽഹി: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) നടത്തുന്ന പത്താം ക്ലാസ് (ICSE) പരീക്ഷാ ഫലം അടുത്ത ആഴ്ച പ്രഖ്യാപിക്കാൻ സാധ്യത. ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മുൻവർഷങ്ങളിലെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത് ഏപ്രിൽ അവസാന വാരത്തോടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ്.
ഏകദേശം 2.6 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഈ വർഷം ഐസിഎസ്ഇ പരീക്ഷ എഴുതിയത്. 2026 ഫെബ്രുവരി 17 മുതൽ മാർച്ച് 30 വരെയായിരുന്നു പരീക്ഷകൾ നടന്നത്. കഴിഞ്ഞ വർഷം (2025) ഏപ്രിൽ 30-നായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഇതിന് മുൻപുള്ള വർഷങ്ങളിൽ മേയ് പകുതിയോടെയായിരുന്നു ഫലം വന്നിരുന്നത്. എന്നാൽ ഈ വർഷം മൂല്യനിർണ്ണയ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ.
ഫലം എങ്ങനെ പരിശോധിക്കാം?
ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് സിഐഎസ്സിഇയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം അറിയാൻ സാധിക്കും.
- cisce.org അല്ലെങ്കിൽ results.cisce.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോം പേജിൽ ‘ICSE’ കോഴ്സ് തിരഞ്ഞെടുക്കുക.
- വിദ്യാർത്ഥിയുടെ ‘Unique ID’, ‘Index Number’ എന്നിവ നൽകുക.
- ക്യാപ്‌ച (Captcha) വെരിഫിക്കേഷൻ പൂർത്തിയാക്കുക.
- ’Submit’ ബട്ടൺ ക്ലിക്ക് ചെയ്യുന്നതോടെ സ്കോർകാർഡ് ദൃശ്യമാകും.
ഡിജിറ്റൽ മാർക്ക്ഷീറ്റുകൾ ഉടൻ ലഭ്യമാകും
വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക്ഷീറ്റുകളും സർട്ടിഫിക്കറ്റുകളും ഡിജി ലോക്കർ (DigiLocker) വഴി ഡൗൺലോഡ് ചെയ്യാം. ക്യുആർ കോഡ് ഉള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾക്ക് ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന് നിയമപരമായ സാധുതയുണ്ട്. സ്കൂളുകൾ മുഖേനയുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകൾ പിന്നീട് വിതരണം ചെയ്യും.
റീചെക്കിംഗ് സൗകര്യം
ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയത്തിന് (Rechecking) അപേക്ഷിക്കാം. ഫലം വന്ന് നിശ്ചിത ദിവസങ്ങൾക്കുള്ളിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഓരോ വിഷയത്തിനും 1000 രൂപയാണ് ഫീസ്. ഒന്നോ രണ്ടോ വിഷയങ്ങളിൽ പരാജയപ്പെടുന്നവർക്കായി കമ്പാർട്ട്മെന്റ് പരീക്ഷകൾ ജൂലൈ മാസത്തിൽ നടന്നേക്കും.
കഴിഞ്ഞ വർഷം 99.02 ശതമാനമായിരുന്നു ഐസിഎസ്ഇ പരീക്ഷയിലെ വിജയം. പെൺകുട്ടികളായിരുന്നു വിജയശതമാനത്തിൽ മുന്നിൽ. ഇത്തവണയും മികച്ച വിജയം തന്നെ പ്രതീക്ഷിക്കുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു.
![]()
