തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൻ്റെ കളിത്തട്ടിൽ സതീശൻ എന്ന ചതുരംഗ കരുനീക്കക്കാരൻ ഇന്ന് അജയ്യനായി വളർന്നിരിക്കുന്നു. ഇത് വെറുമൊരു അധികാരക്കൈമാറ്റമല്ല, മറിച്ച് മുറിവേറ്റ ഒരു മുന്നണിയെ നെഞ്ചുവിരിച്ചു നയിച്ച നായകന് കാലം കരുതിവെച്ച ‘സ്വാഭാവിക നീതി’യാണ്. 2021-ലെ തകർച്ചയിൽ ആത്മവീര്യം നശിച്ച യു.ഡി.എഫിനെ പടുകുഴിയിൽ നിന്ന് കരകയറ്റിയ വി.ഡി. സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറുന്നത് ദൈവഹിതം പോലെ അനിവാര്യമായി മാറുകയാണ്.
പടത്തലവൻ്റെ ഉദയം: തോൽവികളിൽ നിന്ന് വിജയത്തിലേക്ക്
2016-ലും 2021-ലും അടിപതറിയ യു.ഡി.എഫിനെയാണ് സതീശൻ ഏറ്റെടുത്തത്. സതീശൻ്റെ കൈകളിൽ മുഖ്യമന്ത്രി പദം സുരക്ഷിതമാകുന്നത് അദ്ദേഹത്തിൻ്റെ ചോര നീരാക്കിയുള്ള അധ്വാനത്തിനുള്ള പ്രതിഫലമാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട നേതാക്കളെയും അണികളെയും ഒരു മാലയിൽ കോർത്തതുപോലെ കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചു.
ആർ.എസ്.എസിൻ്റെ പേടിസ്വപ്നം; രാഹുലിൻ്റെ വിശ്വസ്തൻ
ഹിന്ദുത്വ വർഗീയതയ്ക്കെതിരെ ഇന്ത്യയുടെ ഹൃദയഭൂമിയിൽ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടത്തിൻ്റെ കേരളത്തിലെ ‘ഒറിജിനൽ’ പതിപ്പാണ് വി.ഡി. സതീശൻ. ആർ.എസ്.എസ് ഏറ്റവും കൂടുതൽ ഭയപ്പെടുന്ന നേതാവായി സതീശൻ മാറി. ആർ.എസ്.എസ് കേസ് കൊടുത്ത കേരളത്തിലെ ഏക കോൺഗ്രസ് നേതാവ് എന്ന ഖ്യാതി അദ്ദേഹത്തിൻ്റെ രാഷ്ട്രീയ സത്യസന്ധതയ്ക്കുള്ള മെഡലാണ്.
ഡീൽ’ രാഷ്ട്രീയത്തെ തെളിവുകൾ സഹിതം പൊളിച്ചടുക്കി
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര വെറുമൊരു രാഷ്ട്രീയ ആരോപണമല്ലെന്ന് തെളിവുകൾ സഹിതം സ്ഥാപിച്ചെടുക്കാൻ സതീശന് കഴിഞ്ഞു. എ.ഡി.ജി.പി. അജിത് കുമാർ ആർ.എസ്.എസ് നേതാവ് ദത്തത്രേയ ഹൊസബലെയെ കണ്ട രഹസ്യം പുറത്തുവിട്ടത് സതീശനാണ്. രാഷ്ട്രീയ ഡീലുകളെ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനമധ്യത്തിൽ തുറന്നുകാട്ടിയത് അദ്ദേഹത്തിൻ്റെ ഇൻ്റലിജൻസ് പ്രവർത്തനങ്ങളുടെ കൂടി വിജയമാണ്.
തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്ന തന്ത്രജ്ഞൻ
തെരഞ്ഞെടുപ്പ് കാലത്ത് ഏഷ്യാ നൈറ്റിൽ വിനു വി. ജോണുമായുള്ള ചർച്ചയിൽ മണ്ഡലം തിരിച്ചുള്ള ബി.ജെ.പി – സി.പി.എം വോട്ട് കച്ചവടത്തെക്കുറിച്ച് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകൾ തെരഞ്ഞെടുപ്പ് ഗതിയെത്തന്നെ മാറ്റിമറിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വഴങ്ങാതെ ‘എസ്.ഡി.പി.ഐ വോട്ട് വേണ്ട’ എന്ന് പരസ്യമായി പറയാൻ കാണിച്ച ആർജ്ജവം സതീശനെ വ്യത്യസ്തനാക്കുന്നു.
ചരിത്രം തിരുത്തിക്കുറിക്കാൻ സതീശൻ വരുന്നു
2001-ൽ എ.കെ. ആന്റണി നയിച്ച് അധികാരം പിടിച്ചെടുത്തതുപോലെ, 2026-ൽ യു.ഡി.എഫ് അധികാരം പിടിക്കുമ്പോൾ അത് സതീശൻ്റെ പോരാട്ടത്തിൻ്റെ വിജയമായി ചരിത്രം രേഖപ്പെടുത്തും. എതിരാളികളുടെ കുപ്രചരണങ്ങളെയും വേട്ടയാടലുകളെയും പുല്ലുപോലെ തള്ളിക്കളഞ്ഞ് സതീശൻ മുന്നേറുന്നത് കേരളത്തിൻ്റെ ഭരണസാരഥ്യം ഏറ്റെടുക്കാൻ തന്നെയാണ്. ഇത് കാലം കാത്തുവെച്ച നീതിയാണ്, മാറ്റത്തിന് വേണ്ടിയുള്ള ദൈവഹിതമാണ്!
![]()
