തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെയും അധ്യാപകരെയും വിഡ്ഢികളാക്കി പിണറായി സർക്കാരിന്റെ ‘അവസാന തള്ള്’. 2025-26 പ്രോഗ്രസ് റിപ്പോർട്ടിൽ പെൻഷൻ സുരക്ഷ നടപ്പാക്കിയെന്ന സർക്കാരിന്റെ അവകാശവാദം വെറും പച്ചക്കള്ളമാണ്. പങ്കാളിത്ത പെൻഷൻ അറബിക്കടലിൽ ഒഴുക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ, ഒടുവിൽ പദ്ധതിയുടെ പേര് മാറ്റി ജീവനക്കാരെ വീണ്ടും ഇരുട്ടിൽ നിർത്തുകയാണ്.
അറബിക്കടലിലല്ല, ജീവനക്കാരെയാണ് മുക്കിയത്!
2016-ൽ അധികാരത്തിൽ വന്നവർ സ്റ്റാറ്റ്യൂട്ടറി പെൻഷൻ തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകിയത് വോട്ട് തട്ടാനായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ഐസക്കും ബാലനും കോടിയേരിയും അന്ന് പ്രസംഗവേദികളിൽ തട്ടിവിട്ട വാഗ്ദാനങ്ങൾ ഇപ്പോൾ വെറും ജലരേഖയായി. രണ്ടാം പിണറായി സർക്കാരും കാലാവധി തികയ്ക്കുമ്പോൾ, പഴയ പെൻഷൻ എന്ന വാഗ്ദാനം ‘അഷ്വേർഡ് പെൻഷൻ’ എന്ന ഓമനപ്പേരിൽ ഒതുക്കി തീർത്തിരിക്കുകയാണ്.

എന്താണ് ഈ ‘അഷ്വേർഡ് പെൻഷൻ’ തട്ടിപ്പ്?
സർക്കാർ കൊട്ടിഘോഷിക്കുന്ന ഈ പദ്ധതി യഥാർത്ഥത്തിൽ പഴയ പങ്കാളിത്ത പെൻഷൻ തന്നെയാണെന്നതാണ് വസ്തുത.
- ശമ്പള വിഹിതം: ജീവനക്കാരുടെ ശമ്പളത്തിൽ നിന്നുള്ള 10% പിടുത്തം ഇനിയും തുടരും.
- ഡി.സി.ആർ.ജി (DCRG): ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിൽ സർക്കാർ മൗനം പാലിക്കുന്നു. ഇതുസംബന്ധിച്ച ഒരു ഉത്തരവ് പോലും പുറത്തിറക്കാൻ സർക്കാരിന് ധൈര്യമില്ല.
- കടമെടുക്കാനുള്ള തന്ത്രം: കേന്ദ്രത്തിൽ നിന്ന് വർഷാവർഷം കിട്ടുന്ന 1750 കോടി രൂപയുടെ അധിക കടമെടുപ്പ് മുടങ്ങാതിരിക്കാൻ വേണ്ടി മാത്രമാണ് പദ്ധതി പിൻവലിക്കാത്തത്. ജീവനക്കാരുടെ വയറ്റത്തടിച്ചാണെങ്കിലും ഖജനാവ് നിറയ്ക്കാനാണ് സർക്കാരിന് താല്പര്യം.
സമിതി റിപ്പോർട്ടുകൾ ചവറ്റുകുട്ടയിൽ
2018-ൽ സമരം പേടിച്ച് നിയമിച്ച പുനഃപരിശോധന സമിതി 2021-ൽ റിപ്പോർട്ട് നൽകിയിട്ടും നാല് വർഷം അത് പൂഴ്ത്തിവെച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ‘പഠിച്ചുകൊണ്ടിരിക്കുകയാണ്’ എന്ന് കള്ളം പറയുന്ന പിണറായി ശൈലി ഇവിടെയും ആവർത്തിച്ചു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കാനോ ഡി.സി.ആർ.ജി നൽകാനോ സമിതി നിർദ്ദേശിച്ചിട്ടും അതൊന്നും നടപ്പാക്കാതെയാണ് ‘അഷ്വേർഡ്’ എന്ന പേരിൽ പുതിയ തട്ടിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
തുലാസിലായ ജീവിതങ്ങൾ
കൃത്യമായ ഒരു സർക്കാർ ഉത്തരവ് പോലും ഇറക്കാതെ, വെറും പ്രസംഗത്തിലൂടെയും റിപ്പോർട്ടിലൂടെയും പെൻഷൻ ഉറപ്പാക്കി എന്ന് പറയുന്നത് ലജ്ജാകരമാണ്. കാലാവധി തികച്ച് പടിയിറങ്ങുമ്പോൾ കേരളത്തിലെ ജീവനക്കാരെ വഞ്ചിച്ച സർക്കാരെന്ന ചീത്തപ്പേര് മാത്രമാകും പിണറായി വിജയനും സംഘത്തിനും ബാക്കിയുണ്ടാവുക. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതിന് ജീവനക്കാർ ബാലറ്റിലൂടെ മറുപടി നൽകുമെന്നത് ഉറപ്പാണ്.
![]()
