തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്നും ഭരണമാറ്റം സുനിശ്ചിതമാണെന്നുമുള്ള സൂചനകൾ പുറത്തുവന്നതോടെ തലസ്ഥാനത്തെ സി.പി.എം അനുകൂല മാധ്യമപ്രവർത്തകർ കടുത്ത പരിഭ്രാന്തിയിൽ. കഴിഞ്ഞ പത്ത് വർഷമായി സർക്കാരിൽ നിന്നും പാർട്ടിയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും പദവികളും നഷ്ടപ്പെടുമെന്ന ഭയമാണ് ഇവരെ അലട്ടുന്നത്. ഇതോടെ സുരക്ഷിത താവളങ്ങൾ തേടിയുള്ള തിരക്കിട്ട നീക്കങ്ങളിലാണ് പല പ്രമുഖരും.
ലക്ഷങ്ങളുടെ പി.ആർ; ഊരാളുങ്കലിൽ ‘അഭയം’
സർക്കാരിന്റെ പി.ആർ പ്രവർത്തനങ്ങളുടെ പേരിൽ മാസം തോറും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റുന്ന പത്തിലധികം മാധ്യമപ്രവർത്തകർ തിരുവനന്തപുരത്ത് സജീവമാണ്. ഇതിനു പുറമെ, സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കലിലും സർക്കാർ വകുപ്പുകളിലും, കിഫ്ബിയിലും പല പ്രമുഖ മാധ്യമപ്രവർത്തകർക്കും അവരുടെ ബന്ധുക്കൾക്കും ഉയർന്ന ശമ്പളത്തിൽ ജോലി നൽകിയിട്ടുള്ളതായും ആക്ഷേപമുണ്ട്. ഭരണം മാറിയാൽ ഈ ‘അനധികൃത’ നിയമനങ്ങളും സാമ്പത്തിക സ്രോതസ്സുകളും നിലയ്ക്കുമെന്നതാണ് ഇവരെ ഭയപ്പെടുത്തുന്നത്.
കോൺഗ്രസ് ബന്ധം മുതലാക്കാൻ ഒരു വിഭാഗം
സി.പി.എമ്മിന്റെ കടുത്ത പി.ആർ ജോലികൾ ചെയ്തിരുന്ന ഒരു പ്രമുഖ മാധ്യമപ്രവർത്തകൻ ഇപ്പോൾ തന്റെ കോൺഗ്രസ് ബന്ധം പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്. ഒരു പ്രമുഖ കോൺഗ്രസ് നേതാവിന്റെ അടുത്ത ബന്ധുവായ ഇയാൾ, യു.ഡി.എഫ് അധികാരത്തിൽ വന്നാലും തന്റെ ‘പി.ആർ സാമ്രാജ്യം’ തകരാതിരിക്കാൻ ഈ നേതാവ് വഴി കരുക്കൾ നീക്കിത്തുടങ്ങി. പത്ത് വർഷം ഇടതുപക്ഷത്തിന് സ്തുതി പാടിയവർ ഇപ്പോൾ കളം മാറ്റിച്ചവിട്ടാൻ തയ്യാറെടുക്കുന്നത് മാധ്യമലോകത്ത് തന്നെ ചർച്ചയായിട്ടുണ്ട്.
സി.പി.എം – ബി.ജെ.പി ഡീൽ മാധ്യമങ്ങളിലൂടെ?
അതേസമയം, ഞെട്ടിക്കുന്ന മറ്റൊരു വിവരവും പുറത്തുവരുന്നുണ്ട്. സി.പി.എം അനുകൂലിയായ ഒരു പ്രമുഖ വനിതാ മാധ്യമപ്രവർത്തക നിലവിൽ ചില ബി.ജെ.പി സ്ഥാനാർത്ഥികളുടെ സോഷ്യൽ മീഡിയ പ്രൊമോഷൻ രഹസ്യമായി ഏറ്റെടുത്തിരിക്കുകയാണ്. പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിൽ രാഷ്ട്രീയ ഡീൽ ഉണ്ടെന്ന ആരോപണം നിലനിൽക്കെ, മാധ്യമ രംഗത്തും ഈ ‘അവിശുദ്ധ കൂട്ടുകെട്ട്’ സജീവമാണെന്ന് ഇതോടെ വ്യക്തമാകുന്നു. പണം കിട്ടുന്നിടത്ത് പണിയെടുക്കുക എന്ന നിലപാടിലേക്ക് രാഷ്ട്രീയ കൂറുള്ള മാധ്യമപ്രവർത്തകർ പോലും തരംതാഴ്ന്നിരിക്കുകയാണ്.
ഭരണം മാറിയാൽ തങ്ങളുടെ ‘കീശ വീർപ്പിക്കൽ’ അവസാനിക്കുമെന്ന തിരിച്ചറിവിൽ, അവസാന നിമിഷം വരെ സർക്കാരിന് വേണ്ടി സ്തുതിഗീതങ്ങൾ ചമയ്ക്കുന്ന തിരക്കിലാണ് ഇക്കൂട്ടർ.
![]()
