തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനങ്ങളേക്കാൾ കെ.എം. എബ്രഹാമിന്റെ താൽപ്പര്യങ്ങൾക്കാണ് മുൻഗണനയെന്ന ആക്ഷേപം ശക്തമാകുന്നു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ ഡോ. ഉഷ ടൈറ്റസിന് അസാപ്പ് (ASAP) കേരളയുടെ സിഎംഡി സ്ഥാനത്ത് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകാനുള്ള മന്ത്രിസഭാ തീരുമാനം ഐഎഎസ് വൃത്തങ്ങൾക്കിടയിൽ വലിയ ചർച്ചയാവുകയാണ്.

ഉഷ ടൈറ്റസിന് ഏഴു വർഷത്തെ ‘പുനർജന്മം’
2021 ജനുവരിയിൽ സർവീസിൽ നിന്ന് വിരമിച്ച ഡോ. ഉഷ ടൈറ്റസിന്, വിരമിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ അസാപ്പിന്റെ തലപ്പത്ത് നിയമനം ലഭിച്ചിരുന്നു. കെ.എം. എബ്രഹാമിന്റെ ശക്തമായ ശുപാർശയായിരുന്നു ഈ നിയമനത്തിന് പിന്നിൽ. ഇവരുടെ കാലാവധി ഇപ്പോൾ 2027 ജനുവരി 31 വരെ നീട്ടിയിരിക്കുകയാണ്. ഇതോടെ വിരമിച്ച ശേഷം ഏഴു വർഷം കൂടി ഉന്നത പദവിയിൽ തുടരാൻ ഇവർക്ക് സാധിക്കും.
“ഇത് എബ്രഹാം മന്ത്രിസഭ”
സർക്കാരിന്റെ ഈ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് ഉദ്യോഗസ്ഥർ പ്രതികരിക്കുന്നത്. “പിണറായി മന്ത്രിസഭ എന്നത് പേരിന് മാത്രമാണ്, ഇത് ശരിക്കും എബ്രഹാം മന്ത്രിസഭയാണ്” എന്ന് ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പരിഹസിച്ചു. സർവീസിലിരിക്കുന്ന കഴിവുള്ള ഉദ്യോഗസ്ഥരെ മറികടന്ന് വിരമിച്ച പ്രിയപ്പെട്ടവർക്ക് പദവികൾ നൽകുന്ന രീതി ഭരണസംവിധാനത്തിന്റെ വീര്യം കെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണമാറ്റ ഭീതിയിൽ പുനർനിയമനക്കാർ
സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റത്തിനുള്ള സാധ്യതകൾ ചർച്ചയാകുന്നതോടെ പുനർനിയമനം നേടിയവർ ആശങ്കയിലാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇത്തരത്തിലുള്ള എല്ലാ പുനർ നിയമനങ്ങളും റദ്ദാക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഐ. എ എസ് ഉദ്യോഗസ്ഥർ.
![]()
